Sep 29, 2009

കുമാരന്റെ കുസൃതികള്‍

 കുമാരന്‍ എന്നാല്‍ നാട്ടിലെ ഒരു സാധാരണ സാധാരണക്കാരന്‍.  നാട്ടുകാര്‍ക്ക് പ്രത്യേകിച്ച് ഉപദ്രവമോ ഉപകാരമോ ഇല്ലാത്ത ഒരു ഉത്തമ പൌരന്‍. ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കുന്ന സ്വഭാവം. കള്ളും ചീട്ടുമായിരുന്നു പ്രധാന ബലഹീനതകള്‍. കുടുംബം നോക്കുന്ന കാര്യത്തില്‍ വളരെ ശുഷ്ക്കാന്തിയുള്ള ആളായിരുന്നത് കൊണ്ട്, ചീട്ടുകളി കള്ളുകുടി മുതലായ തിരക്കുകള്‍ക്കിടയിലും ആഴ്ചയില്‍ ഒരിക്കലെങ്കിലും  വീട്ടിലെത്തുമായിരുന്നു.  ഒരു വെളുപ്പാന്‍ കാലത്ത് ഇദ്ദേഹത്തിനു ഒരു വെളിപാടുണ്ടായി. പുലരുന്നത്‌ വരെ പിടിച്ചു നില്ക്കാന്‍ പറ്റിയെന്നു വരില്ല. അതിനു മുമ്പ് കക്കൂസില്‍ പോയെ പറ്റൂ. ഈവക കാര്യങ്ങളില്‍ വളരെ സ്വതന്ത്ര ചിന്താഗതി പുലര്‍ത്തിയിരുന്ന കുമാരന്‍  ഒരിക്കലും വീട്ടിലെ കക്കൂസ് ഉപയോഗിച്ചിരുന്നില്ല. വീടിനു സമീപത്തുകൂടി വളഞ്ഞു പുളഞ്ഞൊഴുകുന്ന പുഴയുടെ ഓരങ്ങളിലുള്ള ഇല്ലിക്കാടുകള്‍ ആണ് അദ്ദേഹം  പതിവായി ഈ ആവശ്യത്തിലേക്കായി ഉപയോഗിച്ചിരുന്നത്. അരണ്ട നിലാവെളിച്ചത്തില്‍ പുഴക്കരയിലെക്കോടിയ കുമാരന്‍ കടവിനടുത്തുള്ള ഒരു ഇല്ലിക്കാട്ടില്‍ കയറി ഒരു ബീഡിയും കത്തിച്ചു പതുക്കെ കാര്യം സാധിച്ചു തുടങ്ങി. പെട്ടെന്നാണ് പുഴയില്‍ നിന്നും ഒരു അനക്കം കേട്ടത്. ഒച്ചയുണ്ടാക്കാതെ കുമാരന്‍ ബീഡി കുത്തിക്കെടുത്തി പുഴയിലേക്ക് ശ്രദ്ധിച്ചു. അവിടെ കണ്ട കാഴ്ചയില്‍ അദ്ദേഹം വന്ന കാര്യം തന്നെ മറന്നു പോയി. പുഴയിലെ മണല്‍പ്പരപ്പില്‍ നാലഞ്ചു പേര്‍ എന്തോ ചെയ്യുന്നു. ഈ സമയത്ത് ഇവര്‍ പുഴയില്‍ എന്താണ് ചെയ്യുന്നത്? കുമാരന്റെ ചിന്തയില്‍ പല പല ചോദ്യങ്ങളും ഉത്തരങ്ങളും മിന്നിമറഞ്ഞു. മണല്‍ വാരലുകാരാണോ? ആകാന്‍ വഴിയില്ല. കാരണം അക്കാലത്ത് മണല്‍ ക്ഷാമമോ മണല്‍ മാഫിയയോ ഉണ്ടായിരുന്നില്ല. പിന്നെന്തിനു മണല്‍ കട്ട് വാരണം? ഇനി പുഴയില്‍ നഞ്ചു കലക്കി മീന്‍ പിടിക്കാന്‍ വന്നവരാണോ? അതാണെങ്കില്‍ ഇത്ര പുലരുന്നത്‌ വരെ അവര്‍ നില്‍ക്കില്ല. ഇത്യാതി ചിന്തകളോടെ സൂക്ഷിച്ചു വീക്ഷിച്ചു കൊണ്ടിരുന്ന കുമാരനു ഒരു കാര്യം മനസ്സിലായി. അവര്‍ മണലില്‍ എന്തോ കുഴിച്ചിടുകയാണ്. ഇനി ഇവര്‍ പുഴയില്‍ ബോംബ് വയ്ക്കുകയാണോ? സ്വതവേ അല്പം വിറയലുള്ള കുമാരന്‍ കൂടുതല്‍ ശക്തിയായി വിറക്കാന്‍ തുടങ്ങി. ധൈര്യത്തിന് വേണ്ടി ഒരു ഇല്ലിക്കുറ്റിയില്‍ മുറുക്കി പിടിച്ചു. എന്തായാലും രണ്ടിലൊന്ന് അറിഞ്ഞിട്ടുതന്നെ. ഇതങ്ങനെ വിടാന്‍ പറ്റില്ലല്ലോ. ഒരു നാടിന്റെ ജീവനാഡിയായ പുഴയെ ബോംബ് വച്ച് തകര്‍ക്കുയെന്നു വച്ചാല്‍? കുമാരന്റെ പൌരബോധം ഉണര്‍ന്നു. ധൈര്യക്കൂടുതല്‍ കാരണം പുഴയിലുണ്ടായിരുന്നവര്‍ കയറിപ്പോകുന്നതുവരെ കുമാരന്‍ ഇല്ലിക്കാട്ടില്‍ തന്നെ പതുങ്ങിയിരുന്നു. കരയിലേക്ക് കയറിയവര്‍ ഏറെ  ദൂരെ എത്തിയെന്ന് ഉറപ്പായപ്പോള്‍ കുമാരന്‍ പതുക്കെ കടവിലെക്കിറങ്ങി. കത്തിച്ച ബീഡിയുടെ വെളിച്ചത്തില്‍ പതുക്കെ കൈ കൊണ്ട് മണല്‍ മാന്തി നോക്കി. ചാക്കുകെട്ട് പോലെ എന്തോ ഒന്ന് കയ്യില്‍ തടഞ്ഞു. വലിച്ചു പുറത്തിട്ടു ചാക്കിന്റെ കെട്ടഴിച്ചു നോക്കിയ കുമാരന്‍ ഞെട്ടിപ്പോയി......


നാട്ടില്‍ ചാരായ നിരോധനം നടപ്പാക്കിയ കാലമായിരുന്നു ആദ്യമൊക്കെ ചാരായമില്ലാത്ത അവസ്ഥയുമായി പൊരുത്തപ്പെടാന്‍ കുടിയന്മാന്‍ വളരെയധികം കഷ്ടപ്പെട്ടു. അല്പസ്വല്പം കള്ളവാറ്റു നടത്തിയിരുന്നവര്‍ അത് പൂര്‍വാധികം ഭംഗിയായി നടത്താന്‍ തുടങ്ങി. ചിലര്‍ പുതുതായി ഈ മേഖലയിലേക്ക് കടന്നു വരാന്‍ തുടങ്ങി. ഇനിയും ചിലര്‍ നാടന്‍ വാറ്റുകാരുടെ കയ്യില്‍ നിന്ന് സാധനം വാങ്ങി കട്ടന്‍ ചായ ഒഴിച്ച് കളര്‍ വരുത്തി വിദേശ മദ്യം എന്നരീതിയില്‍ സേവിക്കാന്‍ തുടങ്ങി. ഇതിനൊന്നും നിവൃത്തിയില്ലാഞ്ഞവര്‍ ഒഴിഞ്ഞ പട്ടക്കുപ്പിയില്‍ പച്ചവെള്ളം ഒഴിച്ച് കുടിച്ചു മനസ്സമാധാനം കണ്ടെത്തി. ആന്റണി സര്‍ക്കാര്‍ ആകസ്മികമായി നടത്തിയ അതി ക്രൂരമായ ഈ ഭരണപരിഷ്കാരത്തില്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട കുടിയന്മാര്‍ക്കുവേണ്ടി ചില ജന സ്നേഹികള്‍ കര്‍ണ്ണാടകയില്‍ പോയി പാക്കറ്റ് ചാരായം ചാക്കുകളില്‍ കൊണ്ടുവന്നു വിതരണം ചെയ്തു. ഇങ്ങനെ കൊണ്ടുവരുന്ന ചാക്കുകള്‍ ഒളിപ്പിച്ചിരുന്നത് പ്രധാനമായും സമീപത്തുള്ള പുഴയിലെ വെള്ളത്തില്‍ കെട്ടിത്താഴ്ത്തിയും മണലില്‍ കുഴിച്ചിട്ടുമായിരുന്നു.


കാണുന്നത് സ്വപ്നമല്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടി സ്വന്തം ശരീരത്തില്‍ ഒന്ന് നുള്ളി നോക്കിയിട്ട് വീണ്ടും നോക്കിയ കുമാരന്‍ കണ്ടത് എന്താണെന്നോ ....?  ഒരു ചാക്ക് നിറയെ പായ്കറ്റ് ചാരായം!!! ശരീരത്തിന്റെ വിറയല്‍ നില്ക്കാന്‍ വേണ്ടി കുമാരന്‍ ചാരായ ചാക്കില്‍ പിടിച്ചുകൊണ്ടു കുറച്ചുനേരം നനഞ്ഞ മണലില്‍ കുത്തിയിരുന്നു. എന്നിട്ടും വിറയല് മാറാഞ്ഞിട്ടു ചാക്കില്‍ നിന്ന് ഒരു പാക്കറ്റെടുത്തു അവിടെ വച്ച് തന്നെ വെള്ളം കൂട്ടാതെ അടിച്ചു. പിന്നെ ചില തീരുമാനങ്ങള്‍ എടുത്തു. ആരെങ്കിലും അറിയുന്നതിന് മുന്‍പേ ഇത് മറ്റെവിടെയെങ്കിലും ഒളിപ്പിക്കണം... നനഞ്ഞ ചാക്കുകെട്ടും തലയില്‍ വച്ച് അദ്ദേഹം വീട്ടിലേക്കോടി. അടുക്കളയില്‍ വിറകിനടിയില്‍ ചാക്കൊളിപ്പിച്ചു. കട്ടിലില്‍ വന്നിരുന്നു ഒരു ബീഡി കത്തിച്ചു. അടുക്കള അത്ര പന്തിയല്ലെന്ന് തോന്നിയതുകൊണ്ട് ചാക്കുകെട്ട് മച്ചിനു മുകളില്‍ കയറ്റിവച്ചിട്ടു വീണ്ടും ഒരു ബീഡി കൂടി വലിച്ചു. മനസ്സിന് ഒരു സമാധാനവും കിട്ടുന്നില്ല. വീട്ടിനുള്ളില്‍ അത്ര സേഫല്ലെന്നു തോന്നിയ കുമാരന്‍ സംഗതി മറ്റെങ്ങോട്ടെങ്കിലും മാറ്റാന്‍ തന്നെ തീരുമാനിച്ചു. ഒടുവില്‍ വളരെ സുരക്ഷിതമായ ഒരു സ്ഥലം അദ്ദേഹത്തിന്റെ മനസ്സില്‍ തെളിഞ്ഞു. വീടിനടുത്തുള്ള പഴയ ഇഷ്ടിക കളത്തിലെ കാട് പിടിച്ചു കിടക്കുന്ന ഇഷ്ടിക ചൂളക്കകത്ത് വയ്ക്കാം. ചാക്കുകെട്ട് ഇഷ്ടിക ചൂളയില്‍ വച്ചിട്ട് വീട്ടില്‍ വന്നിരുന്നു സമാധാനത്തോടെ ഒരു ബീഡിയും കൂടി വലിച്ചപ്പോഴേക്കും നേരം നന്നായി പുലര്‍ന്നിരുന്നു.  അപ്പോഴാണ്‌ താന്‍ പുഴക്കരയിലേക്ക് പോയ കാര്യം മുഴുവനാക്കിയില്ലല്ലോ എന്ന കാര്യം കുമാരന്‍ ഓര്‍ത്തത്.


അടുത്ത രണ്ടു ദിവസത്തേക്ക് കുമാരന്‍ ശാന്തനായിരുന്നു കാര്യങ്ങള്‍ വീക്ഷിച്ചു. ചാക്കുകെട്ട് മണലില്‍ കുഴിച്ചിട്ടവര്‍ വിറളി പിടിച്ചു നടക്കുന്നത് കുമാരന്‍ കൂളായിട്ടു കണ്ടു കൊണ്ടിരുന്നു. ഒരു നിഷ്കളങ്കനെപ്പോലെ എന്ത് പറ്റിയെന്നു അവരോടു ചോദിക്കുക കൂടി ചെയ്തു കുമാരന്‍. രംഗം അല്പം തണുത്തെന്നു ഉറപ്പായപ്പോള്‍ കുമാരന്‍ അടുത്ത പടിയിലേക്ക് കടന്നു. രാത്രി ഇഷ്ടിക ചൂളക്കകത്ത് കയറി നാലഞ്ചു പാക്കെറ്റുമായി വീട്ടില്‍ വരും. പിറ്റേന്ന് മുഴുവന്‍ ഇതും സേവിച്ചു കൊണ്ട് കട്ടിലില്‍ സുഖമായി കിടക്കും. കൂര്‍മ്മ ബുദ്ധിയായ  കുമാരന്‍ ഒരു മുന്കരുതലെന്നപോലെ വൃത്തിയുള്ള ഒരു പയിന്റ്‌ ബ്രണ്ടിക്കുപ്പി സംഘടിപ്പിച്ച് ചുമ്മാ കട്ടിലിന്റെ അടിയില്‍ ഇട്ടു. ആരെങ്കിലും ചോദിക്കുമ്പോള്‍ ഇന്നലെ ടൌണില്‍ നിന്ന് ഒരു പയിന്റ്‌ വാങ്ങിച്ചു.. ഇതാ ഇപ്പോള്‍ തീര്‍ന്നതെ ഉള്ളൂ എന്ന് പറയും. ഇങ്ങനെ രണ്ടു മൂന്നു ദിവസങ്ങള്‍ നീങ്ങിയപ്പോഴേക്കും നമ്മുടെ അടുത്ത കഥാപാത്രം രംഗപ്രവേശം ചെയ്യുന്നു.


കുമാരന്റെ തൊട്ടയല്‍വാസിയാണ് പപ്പന്‍. നേരത്തെ കുമാരനെപ്പറ്റി പറഞ്ഞ എല്ലാ വിശേഷണങ്ങളും ഇണങ്ങുന്ന മറ്റൊരു മാന്യ ദേഹം. പക്ഷെ എത്ര കള്ളു കുടിച്ചാലും എത്ര വൈകിയാലും സ്വന്തം വീട്ടില്‍ വന്നേ പപ്പന്‍ ഉറങ്ങുകയുള്ളൂ. വീട്ടില്‍ വന്നു ഭാര്യയെ നാല് തെറി പറയുകയും പറ്റിയാല്‍ രണ്ടു പൊട്ടിക്കുകയും ചെയ്താലേ പപ്പന് ഉറക്കം വരികയുള്ളു. മൂന്ന് നാല് ദിവസമായി പപ്പന്‍ കുമാരനെ ശ്രദ്ധിക്കുകയായിരുന്നു. കുമാരന്‍ ദിവസവും പകലും രാത്രിയും പൂസ്സായിട്ടു കിടന്നുറങ്ങുന്നു. പകലെങ്ങും കുമാരന്‍ പുറത്തെക്കിറങ്ങുന്നതായും കാണുന്നില്ല. ഒന്ന് രണ്ടു പ്രാവശ്യം പപ്പന്‍ കുമാരനോട്‌ ഇതേപ്പറ്റി സൂചിപ്പിച്ചപ്പോള്‍ കുമാരന്‍ ഒഴിഞ്ഞ ബ്രാണ്ടിക്കുപ്പി കാട്ടി സ്ഥിരം ഡയലോഗും കാച്ചി സുഖിച്ചു കിടന്നു. പപ്പനു ഉറക്കം കെട്ടു തുടങ്ങി. കാര്യമായ ഒരു വരുമാനവും ഇല്ലാത്ത കുമാരന്‍ എങ്ങനെ പകലും രാത്രിയും ബ്രാണ്ടി അടിക്കുന്നു?  ഇതിന്റെ ഗുട്ടന്‍സ്‌ കണ്ടു പിടിച്ചിട്ടെയുള്ളൂ എന്ന് പപ്പനും തീരുമാനിച്ചു. പപ്പന്‍ ഒളിഞ്ഞിരുന്നു കുമാരന്റെ നീക്കങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അന്നും പതിവുപോലെ പാതിരാ കഴിഞ്ഞപ്പോള്‍ കുമാരന്‍ വീട്ടില്‍ നിന്ന് പുറത്തു ചാടി. തോര്‍ത്തുകൊണ്ട് തല മൂടി കുമാരന്‍ നേരെ ഇഷ്ടികക്കളത്തിലേക്ക് പോയി പതിവ് ക്വോട്ട എടുത്തുകൊണ്ടു. തിരിച്ചുപോന്നു.

പിറ്റേന്ന് പകല്‍ കടന്നുപോയി. രാത്രി പതിവുപോലെ ഇഷ്ടികചൂളയിലെത്തിയ കുമാരന്‍ ഞെട്ടിപ്പോയി. ചാക്കുകെട്ട് കാണാനില്ല.. കടുവയെ കിടുവ പിടിക്കുന്നോ? ടെന്‍ഷന്‍മൂലം കുമാരനെ വിറക്കാന്‍ തുടങ്ങി. വിറയലിന്റെ ആധിക്യത്തില്‍ കുമാരന്‍ ചൂളക്കകത്തെ പഴയ ചാരത്തില്‍ കുറച്ചുനേരം തളര്‍ന്നു കുത്തിയിരു‌ന്നു. ഏറെ നേരത്തിനു ശേഷം കുമാരന്‍ നഷ്ടപ്പെട്ടുപോയ സൌഭാഗ്യത്തെ ഓര്‍ത്തു വിലപിച്ചു കൊണ്ട് വീടിലേക്ക്‌ തിരിച്ചു പോന്നു.

പിറ്റേന്നുമുതല്‍ പപ്പന്റെ വീട്ടില്‍ പകലും തെറിവിളി കേട്ടുതുടങ്ങി. സംശയം തോന്നിയ കുമാരന്‍ പപ്പന്റെ വീട്ടിലെത്തി. നോക്കിയപ്പോള്‍ പപ്പന്റെ കട്ടിലിനടിയിലും ഒരു പയിന്റ്‌ കുപ്പി...!!!. കുമാരനു കാര്യങ്ങളുടെ ഏകദേശ കിടപ്പ് പിടികിട്ടി. ആ നല്ല അയല്‍ക്കാരന്‍ ഒന്നും മിണ്ടാതെ തിരിച്ചു പോന്നു. രാത്രിയാകാന്‍ കാത്തിരുന്നു. പാതിരാ കഴിഞ്ഞപ്പോള്‍ പപ്പന്റെ വീട്ടില്‍ നിന്നും തലയില്‍ മുണ്ടിട്ട ഒരു രൂപം പുഴക്കരയിലേക്ക് നീങ്ങുന്നത്‌ കുമാരന്‍ കണ്ടു. ജെറിയെ പിന്തുടരുന്ന ടോമിനെ പോലെ കുമാരന്‍ ആ രൂപത്തിന്റെ പുറകെ വച്ചുപിടിച്ചു. ആ രൂപം കടവിന് കുറെ മുകളിലായി മണലില്‍ നിന്നും എന്തോ മാന്തിയെടുത്തിട്ടു തിരിച്ചു മണലിട്ടു മൂടി ഒരു അടയാളവും കുത്തിയിട്ട് തിരിച്ചു പോകുന്നത് കുമാരന്‍ ഇല്ലിച്ചുവട്ടിലിരുന്നു കണ്ണിമക്കാതെ നോക്കിക്കണ്ടു.

അടുത്ത ദിവസം പാതിരാത്രിക്ക്‌ മണലില്‍ മാന്താനെത്തിയ പപ്പന്റെ സപ്ത നാഡികളും തളര്‍ന്നു പോയി. കിടുവയെ കടുവ പിടിച്ചിരിക്കുന്നു. എന്താണ് സംഭവിച്ചിരിക്കുന്നത് എന്നതിനെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്ന പപ്പന്‍ വീട്ടിലേക്കു തിരിച്ചു പോയി. പിറ്റേന്ന് രാത്രി പപ്പന്‍ കുമാരനെ പിന്തുടര്‍ന്നു. അതിന്റെ പിറ്റേന്ന് കുമാരന്‍ പപ്പനെ പിന്തുടര്‍ന്നു.


ഈ ടോം ആന്‍ഡ്‌ ജെറി നാടകം ചാക്കിലെ അവസാനത്തെ പാക്കറ്റും തീരുന്നതുവരെ തുടര്‍ന്നു.  ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ കുമാരനും പപ്പനും പാക്കെറ്റ്‌ ചാരായം അടിച്ചുകൊണ്ടിരുന്നു. രണ്ടു പേരും എക്സ്ട്രാ ഡീസന്റ് ആയിരുന്നതുകൊണ്ട് ഇക്കാര്യത്തെപ്പറ്റി ഒരിക്കലും പരസ്പരം സംസാരിക്കുകയോ മൂന്നാമാതോരളോട് പറയുകയോ ചെയ്തില്ല.

Sep 9, 2009

കല്യാണവും ബൈബിള്‍ വായനയും

സകലമാന ക്രിസ്ത്യാനികളുടെയും വീട്ടില്‍ നിര്‍ബന്ധമായും ഒരു ബൈബിള്‍ ഉണ്ടായിരിക്കണം എന്നാണ് വിശ്വാസം. പക്ഷെ പലരും ഈ ബൈബിള്‍ തുറന്നു നോക്കുന്നത് പ്രധാനമായും രണ്ടു അവസ്സരങ്ങലിലാണ്. ഒന്നു വീട്ടില്‍ കല്യാണം നടക്കുമ്പോളും രണ്ടാമത്തേത് മരണം നടക്കുമ്പോളും. മറ്റു സമയങ്ങളില്‍ ബൈബിള്‍ പ്രധാനമായും ഉപയോഗിക്കുന്നത് മരുന്നിന്റെ കുറിപ്പടികള്‍ , റേഷന്‍ കാര്ഡ്, മുതലായ അത്യാവശ്യ സാധനങ്ങള്‍ സൂക്ഷിക്കാനാണ്. (ഇതു എല്ലാ വിശാസികളുടെയും കാര്യമല്ല കേട്ടോ.). കല്യാണത്തിന് വരനോ വധുവോ പള്ളിയിലേക്ക് തിരിക്കുന്നതിനു മുന്പ് ബൈബിള്‍ വായിക്കുക എന്നൊരു ചടങ്ങുണ്ട്. ചിലര്‍ ഏതെങ്കിലും നല്ല ഭാഗങ്ങള്‍ നേരത്തെ തന്നെ എടുത്തു വച്ചിരിക്കും ആ സമയത്തു വായിക്കാന്‍. എന്നാല്‍ മറ്റു ചിലര്‍ പള്ളിയിലേക്ക് ഇറങ്ങുന്ന സമയത്തു കണ്ണടച്ച് ഏതെങ്കിലും ഒരു ഭാഗം തുറന്നു വായിക്കും. വായിക്കുന്ന ഭാഗം ഭാവി ജീവിതത്തെ കുറിച്ചുള്ള സൂചനയാണെന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു.

ഇത്രയും പറഞ്ഞതു മുഖവുര. ഇനി സംഭവത്തിലേക്ക് കടക്കാം. ഞങ്ങള്‍ അഞ്ചു സഹോദരന്മാരും രണ്ടു സഹോദരികളുമാണ്. ഞാന്‍ അബു ദാബിയില്‍ നിന്നു ലീവിന് വന്നതേ പല കല്യാണ ആലോചനകളും എത്തിത്തുടങ്ങി. അതില്‍ പെരിക്കല്ലൂര്‍ എന്ന സ്ഥലത്തു നിന്നു വന്ന ഒരു ആലോചന ഫൈനലില്‍ കലാശിച്ചു. ക്രിസ്തീയ വിവാഹങ്ങളില്‍ സാധാരണ രണ്ടു പ്രധാന ചടങ്ങുകള്‍ ആണുള്ളത്. ഒന്നു മനസ്സമ്മതം അഥവാ ഒത്തുകല്യണം. ചെക്കനും പെണ്ണും കുടുംബക്കാരോടൊപ്പം പള്ളിയില്‍ ചെന്നു വൈദികന്റെ മുമ്പാകെ വിവാഹ വാഗ്ദാനം നടത്തുന്ന ചടങ്ങാണിത്‌. ഇതിന് ശേഷം രണ്ടു പേരുടേയും ഇടവകകളില്‍ മൂന്നു ഞായറാഴ്ച വിവാഹം പരസ്യപ്പെടുത്തും. രണ്ടാമത്തേത് കെട്ട് കല്യാണം. ഈ രണ്ടു ചടങ്ങുകളും അവരവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് എല്ലാവരും കേമാമാക്കാറുണ്ട്. ഈ രണ്ടു ചടങ്ങുകള്‍ക്ക് വേണ്ടിയും പള്ളിയിലേക്ക് പുറപ്പെടുന്നതിനു മുന്പ് ആദ്യം വിവരിച്ച പ്രകാരം ബൈബിള്‍ വായിക്കും. എന്റെ കല്യാണത്തിനും ഈ ബൈബിള്‍ വായന നടന്നു. ഒത്തു കല്യാണത്തിന്റെ ചടങ്ങുകള്‍ നടന്നത് എന്റെ ഭാര്യയുടെ ഇടവകപ്പള്ളിയില്‍ വച്ചായിരുന്നു. രാവിലെ അങ്ങോട്ട് പുറപ്പെടുന്നതിനു മുന്പ് കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുകൂടി ചെറിയ പ്രാര്ത്ഥന ചൊല്ലി. ബൈബിള്‍ വായിച്ചതു എന്റെ പിതൃ സഹോദര പുത്രനാണ്. ബൈബിളിലെ പഴയ നിയമത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് അദ്ദേഹത്തിന് വായിക്കാന്‍ കിട്ടിയത്. അത് ഏകദേശം ഇപ്രകാരമായിരുന്നു. " ഇന്നു ഈ മനുഷ്യനെ നിങ്ങള്‍ അവന്റെ സര്‍വ മഹത്വത്തോടും കൂടി കാണുന്നു. എന്നാല്‍ അവന്റെ നാശം അടുത്തിരിക്കുന്നു. അല്‍പ നാളുകള്‍ക്കുള്ളില്‍ അവന്‍ ഈ ദേശത്ത് നിന്നുതന്നെ മറഞ്ഞുപോകും. അവന്‍ ജീവിച്ചിരുന്നതായി തന്നെ ആരും ഓര്‍ക്കുകയില്ല." എങ്ങനെയുട് വചനം? എന്റെ ജീവിതം കൊഞ്ഞാട്ടയാകാന്‍ പോകുകയാണോ ദൈവമേ...

മനസമ്മത ചടങ്ങുകള്‍ ഭംഗിയായി നടന്നു. കല്യാണത്തിന്റെ സ്വപ്നങ്ങളുമായി ദിവസങ്ങള്‍ നീങ്ങി. ആ വര്ഷത്തെ ഓണത്തിന്റെ പിറ്റേന്നായിരുന്നു എന്റെ വിവാഹം. കെട്ടുകല്യാണം ഞങ്ങളുടെ ഇടവക പള്ളിയില്‍ വച്ചായിരുന്നു. കല്യാണ ദിവസം രാവിലെ പള്ളിയിലേക്ക് പുറപ്പെടുകയായി. വീട്ടില്‍ പ്രാര്ത്ഥന, മുതിര്‍ന്നവര്‍ക്ക് സ്തുതി ചൊല്ലി ആശിര്‍വാദം വാങ്ങല്‍ തുടങ്ങിയ ചടങ്ങുകള്‍ക്കൊപ്പം ആദ്യം പറഞ്ഞ ബൈബിള്‍ വായനയും നടന്നു. ഞാന്‍ തന്നെയാണ് ബൈബിള്‍ വായിച്ചത്. ബൈബിള്‍ തുറന്നപ്പോള്‍ എനിക്ക് കിട്ടിയത് വിശുദ്ധ ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം 50 മുതലുള്ള വാക്യങ്ങള്‍ ആയിരുന്നു. അതിപ്രകാരമായിരുന്നു.

" ഭൂമിയില്‍ സമാധാനം കൊണ്ടുവരാനാണ് ഞാന്‍ വന്നിരിക്കുന്നത് എന്ന് നിങ്ങള്‍ കരുതുന്നുവോ? . എന്നാല്‍ സമാധാനമല്ല തീയാണ് ഞാന്‍ കൊണ്ടുവരുന്നത്‌. ഇനിമേല്‍ ഒരു കുടുംബത്തില്‍ അഞ്ചു പേരുണ്ടെങ്കില്‍ രണ്ടുപേര്‍ മൂന്നുപെര്‍ക്കെതിരായും മൂന്നു പേര്‍ രണ്ടു പെര്‍ക്കെതിരായും തിരിയും. അപ്പന്‍ മകനെതിരായും മകന്‍ അപ്പനെതിരായും അമ്മ മകള്‍ക്കെതിരായും, മകള്‍ അമ്മക്കെതിരായും, അമ്മായിയമ്മ മരുമകള്‍ ക്കെതിരായും, മരുമകള്‍ അമ്മായി അമ്മക്കെതിരായും തിരിയും. " എങ്ങനെയുണ്ട് എനിക്ക് കിട്ടിയ വചന ഭാഗം?....

കുറിപ്പ്: ദൈവാനുഗ്രത്താല്‍ കഴിഞ്ഞ പതിനൊന്നു വര്ഷമായി ഞങ്ങളുടെ കുടുംബ ജീവിതത്തില്‍ യാതൊരു വിധ അശാന്തിയും ഉണ്ടായിട്ടില്ല. ഇനിയും അങ്ങനെ തന്നെ തുടരുമെന്ന് പ്രത്യാശിക്കുന്നു.

Sep 8, 2009

ഒരു വാര്ത്ത...

ഉടനെ പത്രങ്ങളില്‍ വരാന്‍ സാധ്യതയുള്ള ഒരു വാര്ത്ത...

തൊഴിലാളി ആത്മഹത്യ ചെയ്തു

റിയാദ്: സാമ്പത്തിക പരാധീനതയും കടക്കെണിയും മൂലം റിയാദില്‍ തൊഴിലാളി ആത്മഹത്യ ചെയ്തു. വളരെക്കാലമായി സ്വന്തം തൊഴിലില്‍ നിരന്തരമായി നഷ്ടം നേരിട്ടുകൊണ്ടിരുന്ന ഇദ്ദേഹം പലരില്‍നിന്നും കടം വാങ്ങിയാണ് തൊഴില്‍ ചെയ്തുകൊണ്ടിരുന്നത്. കുറെനാളായി കടം വാങ്ങി തൊഴിലില്‍ പണം മുടക്കികൊണ്ടിരുന്ന അദ്ദേഹത്തെ വിജയത്തിന്റെ വക്കിലെത്തുംപോഴേക്കും വിധി തോല്പ്പിക്കുകയായിരുന്നു. മുന്‍കാലങ്ങളില്‍ ഇദ്ദേഹത്തിനു സ്വന്തം തൊഴിലില്‍ സര്‍ക്കാരില്‍നിന്നും മറ്റു സ്ന്ഘടനകളില്‍നിന്നും വളരെയേറെ പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തുടര്‍ച്ചയായ തോല്‍വിക്ക് കാരണം അമേരിക്കന്‍ ചാര സംഘടനയുടെ ഗൂടാലോചാനയാണോ എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിര്യാണം ഈ തൊഴില്‍ മേഖലയില്‍ വലിയ ഒരു നഷ്ടമായി വിലയിരുത്തപെടുന്നു. കേന്ദ്ര സര്ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ മൂലമാണ് ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് സി പി എം ജനറല്‍ സെക്രടറി തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്നാം മുന്നണി സര്‍ക്കാരിനു മാത്രമെ ഈ തൊഴില്‍ മേഖലയെ സംരക്ഷിക്കാനാവൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. സര്‍ക്കാര്‍ തക്കതായ നഷ്ടപരിഹാരം നല്കി പരേതന്റെ കുടുംബത്തെ രക്ഷിക്കണമെന്ന് ഈ മേഖലയിലെ തൊഴില്‍ സംഘടനകള്‍ ആവശ്യമുന്നയിച്ച്ച്ചു.

പരേതന്‍ ചെയ്തിരുന്ന തൊഴില്‍: ചീട്ടുകളി. (റമ്മി, പന്നിമലര്‍ത്തല്‍, മുച്ചീട്ട് മുതലായവ)

ഞാനും ഒരു പട്ടിയും

ഞാന്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന കാലം. ഞാന്‍ എന്റെ  മൂത്ത സഹോദരനോടൊപ്പം    ജൈത്പുര്‍ എന്ന സ്ഥലത്ത്തയിരിന്നു ആയിടക്കു താമസ്സിച്ചിരുന്നത്. ഡല്‍ഹി-ആഗ്ര റോഡില്‍ ബദര്‍പൂരില്‍ നിന്നും അകത്തേക്ക് തിരിഞ്ഞു ഒരു ചെറിയ കോളനിയാണ് ജൈത്പുര്‍. ഞാന്‍ ജോലി ചെയ്തിരുന്നത് ഗ്രെയ്ട്ടര്‍ കൈലാഷിലായിരുന്നു വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞു മസിഗഡില്‍ താമസിക്കുന്ന ഞങ്ങളുടെ ബന്ധുവിന്റെ വീട്ടില്‍ പോകും. കുറെ കഴിയുമ്പോള്‍ നോയിഡയില്‍ നിന്നു ജോലി കഴിഞ്ഞു എന്റെ സഹോദരനും  അവിടെയെത്തും. അവിടെ നിന്നു ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചു സ്കൂട്ടറില്‍ ജൈത്പുരിലേക്ക് പോകും. ഇവിടെ നിന്നു ജൈത്പുരിലേക്ക് പോകാന്‍  സരിത വിഹാരിന്റെ  പുറകിലെ വലിയ അഴുക്കു ചാലിന്റെ ഓരത്തുകൂടി ഒരു എളുപ്പ വഴിയുണ്ട്. രാത്രിയായാല്‍ ആ വഴി മിക്കവാറും വിജനമായിരിക്കും. സാമൂഹ്യ വിരുദ്ധരുടെയും പിടിച്ചുപറിക്കാരുടെയും ശല്യമുള്ളതുകൊണ്ട് രാത്രികാലങ്ങളില്‍ ആ വഴിക്ക് ആരും ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ല. കൂടാതെ സമീപവാസികള്‍ റോഡിന്റെ രണ്ടു സൈഡും പകല്‍പോലും കക്കൂസായി ഉപയോഗിച്ചിരുന്നു. രാത്രിയായാല്‍ പറയുകയും വേണ്ട.  ഒരു കുപ്പിയില്‍ വെള്ളവുമായെത്തി  ഈ റോഡു വക്കത്താണ്  പ്രദേശവാസികള്‍  കാര്യം സാധിക്കുന്നത്. .

ഒരു ദിവസം രാത്രി പതിവുപോലെ ഈ വഴിയില്‍ക്കൂടി ഞങ്ങള്‍ ജൈത്പുരിലേക്ക് വരികയായിരുന്നു. നല്ല നിലാവുള്ള രാത്രിയായിരുന്നു. എന്റെ സഹോദരന്‍ സ്കൂട്ടര്‍  ഓടിക്കുന്നു (അദ്ദേഹത്തെ ഞാന്‍ ചേട്ടായി എന്നാണ് വിളിക്കുന്നത്‌). ഞാന്‍ പുറകില്‍ ഇരിക്കുന്നു. അഴുക്കുചാല്‍ ഒരു വളവു തിരിയുന്ന ഭാഗത്ത് റോഡിന്റെ അരികില്‍ ഒരു പട്ടി ഇരിക്കുന്നത് ഞങ്ങള്‍ കണ്ടു. അടുത്തെത്തിയപ്പോഴാണ്‌ മനസ്സിലായത് കനാലിന്റെ ചെരിവില്‍ ഒരു ചെടിയില്‍ അള്ളിപ്പിടിച്ചിരുന്നു കാര്യം സാധിക്കുന്ന  ഒരാള്‍ക്ക് കാവലിരിക്കുകയായിരുന്നു ആ പട്ടി എന്ന്. ഞങ്ങള്‍ അടുത്ത് എത്തിയപ്പോള്‍ പട്ടിക്കു എന്തോ കുസൃതി തോന്നിയിട്ടാവാം അത് കുരച്ചുകൊണ്ടു ഞങ്ങളുടെ പുറകെ ഓടാന്‍ തുടങ്ങി. ചെറുപ്പം മുതലേ എനിക്ക് പട്ടികളെ അത്ര പേടിയില്ലായിരുന്നു. എന്റെ നേരെ കുരച്ചുചാടി വരുന്ന പട്ടികളെ പേടിപ്പിച്ചു ഓടിക്കുന്നത് എന്റെ  ഒരു വിനോദമായിരുന്നു. ഞാന്‍  ചേട്ടായിയോടു സ്കൂട്ടര്‍ സ്ലോ ചെയ്യാന്‍ പറഞ്ഞു. അപ്പോഴേക്കും പട്ടി ഞങ്ങളുടെ ഒപ്പം എത്തിയിരുന്നു. ഞാന്‍ സ്കൂട്ടറില്‍ ഇരുന്നുകൊണ്ട്‌ തന്നെ പട്ടിക്ക്  ഒരു ചവിട്ടു കൊടുത്തു. പട്ടി അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്നുള്ള ആക്രമണത്തില്‍ പട്ടി ഞെട്ടിപ്പോയി. അപ്പോഴേക്കും ഞാന്‍ സ്കൂട്ടറില്‍ നിന്നു താഴെയിറങ്ങി. ഇതു പട്ടി തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നുന്നു. പട്ടിയുടെ ധൈര്യമെല്ലാം ചോര്‍ന്നു തുടങ്ങി. അവന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടായിരിക്കാം. അവന്‍ പതുക്കെ പിന്‍വാങ്ങാന്‍ തുടങ്ങി. ഞാന്‍ വിടുമോ. അത് രക്ഷിക്കണേ എന്ന് മോങ്ങിക്കൊണ്ട് അതിന്റെ ഉടമസ്ഥന്റെ അടുത്തേക്ക് ഓടി. അദ്ദേഹം കനാലിന്റെ സ്ലോപ്പില്‍ ഒരു ചെറിയ ചെടിയില്‍ പിടിച്ചുകൊണ്ടു നല്ല സുഖത്തിനു കാര്യം സാധിക്കുകയായിരുന്നു. പട്ടി പേടിച്ചോടി നേരെ അയാളുടെ ദേഹത്തേക്ക് ചെന്നു കയറി. പട്ടി ദേഹത്ത് വന്നിടിച്ച ആഘാതത്തില്‍ അയാള്‍ ചെടിയില്‍ നിന്നു പിടിവിട്ടു പോയതാണോ അതോ ചെടി പറിഞ്ഞു പോയതാണോ എന്നറിഞ്ഞില്ല ആ പാവപ്പെട്ടവന്‍ പട്ടിയോടുകൂടെ തന്നെ പുറകോട്ടു മറിഞ്ഞു. മറിഞ്ഞു വീണത്‌ നല്ല സാധനത്തിലായതുകൊണ്ട് ശ്രീമാന്‍ നല്ല വേഗത്തില്‍ തെന്നി കനാലിലെ അഴുക്കു വെള്ളത്തിലേക്ക്‌ വീണു. ഒരു വിധത്തില്‍ അയാളും പട്ടിയുംകൂടെ കനാലിനു മുകളിലേക്ക് കയറി വന്നു. അപ്പോള്‍ അയാള്‍ ഞങ്ങളെ പൂത്ത തെറി പറയുന്നുടയിരുന്നു. ഞാനും വിട്ടില്ല. മേലാല്‍ ഇതു പോലത്തെ പട്ടികളെയും കൊണ്ടു റോഡില്‍ വന്നിരുന്നാല്‍ കാണിച്ചു തരാമെടാ എന്ന് ഞാനും പറഞ്ഞു. അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അയാള്‍ റോഡിലെത്തിയാല്‍ സംഗതി പന്തിയല്ലെന്ന് എനിക്കും തോന്നി. തന്നെയുമല്ല ആ അവസ്ഥയില്‍ അവനെങ്ങാനും എന്റെ ദേഹത്ത് തൊട്ടാല്‍ ഒരാഴ്ച്ച വെള്ളത്തില്‍ തന്നെ കിടന്നാലും നാറ്റം പോവില്ല. ഞാന്‍ വേഗം സ്കൂട്ടറില്‍ കയറി. വണ്ടി വിട്ടോ... ചേട്ടായീ എന്ന് പറഞ്ഞു അവിടെ നിന്നു സ്കൂട്ടായി...