Mar 14, 2010

ഗര്‍ഭാന്വേഷണം

നമ്മുടെ ചാക്കോച്ചന്‍ നമ്പൂതിരി നാട്ടില്‍ അല്പം വ്യത്യസ്തനായ ഒരു വ്യക്തിത്ത്വമാണ്. എപ്പോഴും ചീകി മിനുക്കി ടിപ് ടോപ്പായി  മാത്രമേ നടക്കൂ. ഇല്ലത്തുനിന്നു പുറത്തു പോകണമെങ്കില്‍  വെള്ള ഷര്‍ട്ടും കറുത്ത പാന്റും വെളുത്ത ഷൂസും ധരിച്ചു മാത്രമേ ഇറങ്ങൂ.  അതിപ്പോള്‍ പാടത്തെക്കനെങ്കില്‍ പോലും മറ്റു നിറത്തിലുള്ള യാതൊരു ഡ്രെസ്സും അദ്ദേഹം ധരിക്കില്ല.  ചാക്കോച്ചന്‍ നമ്പൂതിരി ഒരു മടിയനാണെന്ന് പൊതുവേ എല്ലാവരും പറയുമെങ്കിലും  സത്യം  അങ്ങനെയല്ല. എപ്പോഴും  എന്തെന്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹക്കാരനാണ് അദ്ദേഹം. പക്ഷെ ചെയ്യുന്നത് മിക്കപ്പോഴും ആന മണ്ടത്തരമായിരിക്കും എന്നു മാത്രം.
ഒരിക്കല്‍ അപ്പന്‍ നമ്പൂതിരി ഇല്ലത്തെ ഒരു വാല്യക്കരനോട്  മൃഗാശുപത്രിയില്‍ പോയി പശുവിനു  ഗര്‍ഭമുണ്ടോ എന്നു പരിശോധിപ്പിക്കാന്‍ പറഞ്ഞു. ചാക്കോച്ചന്‍ നമ്പൂതിരി ആ ജോലി സ്വയം ചെയ്യാമെന്നായി. ശരി, എങ്കില്‍ അങ്ങനെ.  മകന്‍ നമ്പൂതിരിപ്പാട്‌ രാവിലെ തന്നെ കുളിച്ചൊരുങ്ങി പതിവ് യുണിഫോമില്‍ മൃഗാശുപതിയിലേക്ക് യാത്രയായി. മൃഗാശുപത്രിയുടെ ബോര്‍ഡ് നമ്പൂതിരി കഷ്ടപ്പെട്ടു വായിച്ചു.. " സര്‍ക്കാര്‍ മൃഗശുപത്രി.... കേരളാ സര്‍ക്കാര്‍... ബീജാധ്വാനകേന്ദ്രം..." അതെന്താണാവോ.... ഹാ എന്തെങ്കിലുമാകട്ടെ..
ഭവ്യതയോടെ ചാക്കോച്ചന്‍ ഡോക്ടറുടെ മുമ്പിലെത്തി.
"എന്തൊക്കെയാ തിരുമേനീ..."
"ഗര്ഭമുണ്ടോന്നു നോക്കണം...."
"ആര്‍ക്കു തിരുമേനിക്കോ....?" ഡോക്ടര്‍ ഒന്ന് ആക്കി.
"ഹേയ്... നമുക്കല്ല നമ്മുടെ പശൂന്..."  തിരുമേനി ഭവ്യതയോടെ മൊഴിഞ്ഞു.
"കൊണ്ടുവന്നിട്ടുണ്ടോ...?"
"ണ്ട്... ഇതാ...." നമ്പൂതിരി ഒരു കൊച്ചു കുപ്പി എടുത്തു മേശപ്പുറത്തു വച്ചു.
" എന്താ ഇതു..?" ഡോക്ടര്‍ ചിരി അടക്കിക്കൊണ്ടു ചോദിച്ചു.
"മൂത്രം..."
"എടോ മണ്ടന്‍ നമ്പൂരീ... കന്നുകാലികള്‍ക്ക് ഗര്‍ഭം നോക്കുന്നത് മൂത്രം കൊണ്ടല്ല.... താന്‍ പോയി പശുവിനെയും കൊണ്ടുവാ.."
ആ പുതിയ അറിവുമായി നമ്പൂരി ഇല്ലത്തെക്കോടി.... ഒരു മണിക്കൂറിനുള്ളില്‍ ചാണകത്തില്‍ കുളിച്ച പശുവുമായി ചാക്കോ നമ്പൂതിരിപ്പാട്‌ ഡോക്ടറുടെ അടുത്ത് തിരിച്ചെത്തി.
"ഡോക്ടര്‍ സാറേ,  പശൂനെ കൊണ്ടുവന്നിരിക്കണൂ...."
ഡോക്ടര്‍ രജിസ്റ്റെരില്‍ മൃഗത്തിന്റെ വിശദവിവരങ്ങള്‍ എഴുതാന്‍ തുടങ്ങി.
"പേരും അഡ്രസ്സും പറയൂ.."
"അങ്ങനെ പ്രത്യേകിച്ച് പേരോന്നുല്യാ.... പശൂന്നു വിളിക്കും... അഡ്രസ്‌.... നമ്മുടെ ഇല്ലത്തെ അഡ്രസ്‌ തന്നെ എഴുതിക്കോളൂ"
"എടോ തന്റെ പേരാ ചോദിച്ചേ...."
"ചാക്കോച്ചന്‍..."
"എന്തു പ്രായം വരും..... ?"
"ഈ മേടത്തില് മുപ്പതു തെകയും..."
"തനിക്കല്ലടോ... പശൂന്...."
"കഴിഞ്ഞേന്റെ മുമ്പത്തെ വിഷുന്റന്നു ണ്ടായതാ... അപ്പൊ... ഒന്നര വയസ്സ് കഴിഞ്ഞു. "
"ഇതെത്ത്രാമത്തെയാ.....?"
"ഇതു നാലാമത്തെയാ... വേറെ മൂന്നെണ്ണം കൂടീണ്ട് ആലേല്.."
"എടോ.... എത്രാമത്തെ ഗര്ഭമാണെന്ന്....?"
"അതിപ്പോ... ണ്ടോന്നു അറിയില്ലല്ലോ.. ണ്ടെങ്കി ആദ്യത്തെ ആകാനെ തരോള്ളൂ.. "
"ഉം... കമ്പോണ്ടരോട് പശൂനെ പുറകിലേക്ക് കൊണ്ടുവരാന്‍ പറയൂ...."
പശുവിനെ കമ്പോണ്ടര്‍ക്ക് ചെക്കപ്പ് മുറിയിലേക്ക് കൊണ്ടുപോയി.   പ്രസവമുറിക്കു മുമ്പില്‍ കാത്തിരിക്കുന്ന ഭര്‍ത്താവിനെപ്പോലെ നമ്പൂതിരിപ്പാട്‌ ആകാംക്ഷയോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി. പത്തുമിനിട്ടിനുശേഷം കമ്പോണ്ടര്‍ പശുവിനെ തിരിച്ചേല്‍പ്പിച്ചു. നമ്പൂതിരി ഡോക്ടറുടെ മുമ്പിലെത്തി....
"തന്റെ പശൂന് വിശേഷം ഒന്നൂല്ലല്ലോ നമ്പൂതിരിപ്പാടെ...  താന്‍ ഒരു കാര്യം ചെയ്യ്.. ഇനി പശു കരയുമ്പോ ഇവിടെ കൊണ്ടുവന്നു കുത്തിവപ്പിക്ക്. .."
നിരാശയോടെ മ്ലാനവദനനായി ചാക്കോ നമ്പൂതിരി പശുവിനെയും  കൊണ്ട്  ഇല്ലത്തേക്ക്  തിരിച്ചുനടന്നു.
"വൃത്തികെട്ട പശു... വരണ വഴിക്ക് മാവിന്റെ മോളിലെ പച്ച മാങ്ങാ കണ്ടു നീ കരഞ്ഞത് വെറുതെ നമ്മെ കളിപ്പിക്കാനായിരുന്നൂ അല്ലെ...?" ചാക്കോച്ചന്‍ നെടുവീര്‍പ്പെട്ടു..
രാവിലെ വെറുതെ കഷ്ടപ്പെട്ടു... ക്യാ ഫലം.... കൊച്ചു നഹീ....
കുറച്ചു  ദൂരം  ചെന്നിട്ടു പശുവിനെ വഴിയരികിലുള്ള ഒരു മരത്തില്‍ കെട്ടിയിട്ടു നമ്പൂതിരി വീണ്ടും ഡോക്ടറുടെ മുമ്പില്‍ പ്രത്യക്ഷനായി. 
"അല്ലാ ഡോക്ടറെ... ഗര്‍ഭം ഒ....ട്ടും   ഇല്യേ...?"