Apr 18, 2011

ഇന്‍ ഗോസ്റ്റ് ഹൗസ് റീലോഡഡ്

സത്യത്തില്‍  പ്രേതങ്ങള്‍ ഉണ്ടോ?  ഉണ്ടെന്നോ ഇല്ലെന്നോ വ്യക്തമായ ഉത്തരം ആര്‍ക്കും ഇല്ല. ആരോ ഒരാള്‍ ഒരിക്കല്‍ പ്രേതത്തെ കണ്ടു... അല്ലെങ്കില്‍ ഒരാളെ പ്രേതം ഓടിച്ചു... എന്നൊക്കെയല്ലാതെ, പ്രേതങ്ങളെ നേരിട്ട് കാണുകയോ, പ്രേതങ്ങളുമായി സംവദിക്കുകയോ ചെയ്തിട്ടുള്ള ആരും തന്നെ ഇല്ലെന്നു തോന്നുന്നു. എന്നാല്‍ പ്രേതങ്ങള്‍ ഇല്ലെന്നു തറപ്പിച്ചു പറയാനോ തെളിയിക്കാനോ ആര്‍ക്കും സാധിക്കുന്നുമില്ല. നമ്മുടെ ചാക്കോ നമ്പൂതിരിക്കും ഉണ്ടായി കുറച്ചുകാലം മുന്‍പ് ഒരു പ്രേതാനുഭവം.  
മതസൗഹാര്‍ദ്ദത്തിനു ഉത്തമോദാഹരണമാണു ഞങ്ങളുടെ ഗ്രാമം. ഹൈന്ദവക്ഷേത്രങ്ങളും, ക്രിസ്ത്യന്‍ ദേവാലയങ്ങളും, മുസ്ലിം പള്ളികളും അവയോടനുബന്ധിച്ചുള്ള വിദ്യാലയങ്ങളും ഞങ്ങളുടെ ഗ്രാമത്തെ ധന്യമാക്കുന്നു. ചാക്കോനമ്പൂതിരിയുടെ ഇല്ലത്തിനു അധികം അകലെയല്ലാതെ ഒരു അമ്പലം, അമ്പലക്കുളം, അല്പം മാറി ആദിവാസികള്‍ ഉപയോഗിക്കുന്ന  കാടുപിടിച്ച ഒരു ശ്മശാനം, അതിന്റെ  നേരെ എതിര്‍വശത്തുള്ള കുന്നിന്‍ചെരുവില്‍ മുസ്ലിം പള്ളി, അതിനോട് 
ചേര്‍ന്ന്  കാടുമൂടി കിടക്കുന്ന പള്ളിക്കാട്‌ എന്നിവ സ്ഥിതി ചെയ്യുന്നു. അവിടെ നിന്നും ഏകദേശം അരകിലോമീറ്റര്‍ മാറി ഒരു ക്രിസ്ത്യന്‍ പള്ളിയും അതിനു പുറകില്‍ പൂച്ചെടികള്‍ വച്ച് പിടിപ്പിച്ച സെമിത്തേരിയും.  ചുരുക്കത്തില്‍ ഈ മൂന്നു ശ്മശാനങ്ങളിലുമായി ഞങ്ങളുടെ നാട്ടില്‍ മരണപ്പെട്ടവരുടെയെല്ലാം ആത്മാക്കള്‍ സ്വച്ഛന്തം വിഹരിക്കുന്നു. പ്രേതങ്ങളും വളരെ സൌഹൃദത്തിലാണ് കഴിയുന്നത്‌. രാത്രിയുടെ ഭീകരയാമങ്ങളില്‍ ഈ ശ്മാശാനങ്ങളിലെ പ്രേതങ്ങള്‍ പരസ്പരം സൌഹൃദസന്ദര്‍ശനങ്ങള്‍ നടത്തുന്നത് കണ്ടവര്‍ പലരുമുണ്ടത്രേ. പകല്‍ സമയത്ത് പ്രേതങ്ങള്‍ കാടുപിടിച്ച ശ്മശാനങ്ങളില്‍ കുറുക്കന്മാരുടെ രൂപത്തിലാണത്രേ കഴിയുന്നത്‌.  

പണ്ട് ഈ അമ്പലത്തിന്റെയും പള്ളിയുടെയും മുന്പില്കൂടി ഒരു നടവഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. വഴിയുടെ ഓരത്തായി അമ്പലത്തിന്റെയും മുസ്ലിം പള്ളിയുടെയും മുമ്പില്‍ ഓരോ വലിയ കുളങ്ങള്‍ ഉണ്ടായിരുന്നു. രണ്ടു കുളങ്ങളിലും വെള്ള, ചുവപ്പ്, നീല നിറങ്ങളിലുള്ള വലിയ ആമ്പല്‍പൂക്കള്‍ എല്ലാ കാലങ്ങളിലും വിരിഞ്ഞു നിന്നിരുന്നു. ഇപ്പോള്‍ ആ നടവഴി ധാരാളം വാഹനങ്ങള്‍ ഓടുന്ന  ഒരു സ്റ്റേറ്റ് ഹൈവേ ആണ്. ഈ റോഡു വന്നപ്പോള്‍ അമ്പലക്കുളത്തിന്റെ പകുതിയും  പള്ളിക്കുളം മുഴുവനും മൂടേണ്ടിവന്നു. പള്ളിക്കുളം 
മൂടിയതോടെ മുസ്ലിം പ്രേതങ്ങളുടെ വെള്ളംകുടി മുട്ടി. അവര്‍ രാത്രി കാലങ്ങളില്‍ റോഡു മുറിച്ചു കടന്നു അമ്പലത്തിന്റെ  പകുതി കുളത്തില്‍ നിന്ന് വെള്ളമെടുക്കാന്‍ തുടങ്ങി. അതോടെ സന്ധ്യ കഴിഞ്ഞാല്‍ നാട്ടുകാര്‍ അതു വഴി നടക്കതെയായി. അസമയങ്ങളില്‍ അതുവഴി പോയ പലരും അമ്പലക്കുളത്തില്‍ വെള്ളം 
കുടിക്കാനെത്തുന്ന പ്രേതങ്ങളെ കണ്ടിട്ടുണ്ടത്രേ.  കുളം മൂടിയതിനെതിരെ പള്ളിക്കാട്ടിലെ പ്രേതങ്ങള്‍ ഇന്നും പ്രതികരിക്കുന്നുന്ടെന്നാണ് നാട്ടുകാരുടെ ഭാഷ്യം. ഇന്നും പള്ളിയില്‍ ബാങ്കുവിളി മുഴങ്ങുമ്പോള്‍ കുറുക്കന്മാര്‍ കൂട്ടത്തോടെ ഓരിയിട്ടു തങ്ങളുടെ
പ്രതിഷേധം അറിയിക്കാറുണ്ട്. ഇതിനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് ചുറ്റുവട്ടത്തെ നായ്ക്കളും ഒരു തല്‍സമയസംപ്രേക്ഷണം നടത്തും. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്.

ചാക്കോനമ്പൂതിരിയുടെ അയല്‍വക്കത്ത് വാടകയ്ക്ക്  താമസിച്ചിരുന്നത് ഞങ്ങളുടെ നാട്ടിലെ ഉന്നതവിദ്യാഭാസ സ്ഥാപനമായ യു പി സ്കൂളിലെ ഒരു മാഷായിരുന്നു. മാഷിന്റെ ഭാര്യ അതേ സര്‍വകലാശാലയിലെ അധ്യാപികയും. അന്യനാട്ടില്‍നിന്നു ജോലിക്കുവേണ്ടി ഇവിടെ എത്തിപ്പെട്ടവരാണ് രണ്ടാളും.വളരെക്കാലം രണ്ടുപേരും തൊട്ടടുത്ത ക്ലാസ്സുകളില്‍ കുട്ടികള്‍ക്ക് കേട്ടെഴുത്ത് പരീക്ഷകള്‍ നടത്തി പരിപോഷിപ്പിച്ചെടുത്ത പ്രണയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു.  പിന്നീട് ആ ദാമ്പത്യവല്ലരിയില്‍ വര്‍ഷാവര്‍ഷം പൂക്കള്‍ വിരിയാന്‍ തുടങ്ങി. വിരിഞ്ഞതെല്ലാം പെണ്പൂക്കള്‍. ഇടക്കൊന്നു ഇരട്ടപ്പൂവും. ഒരു ആണ്പൂവിനു വേണ്ടിയാണ് ശ്രമിച്ചതെങ്കിലും ആറാമത്തെ പൂവോടെ ഇനി റിസ്കെടുക്കാന്‍ വയ്യെന്ന് പറഞ്ഞു മാഷ്‌ സുല്ലിട്ടു സര്‍ക്കാരിന്റെ ബക്കറ്റു വാങ്ങി. കല്യാണം കഴിഞ്ഞതോടെ  ടീച്ചര്‍ക്ക് ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ മാത്രം സ്കൂളില്‍ പോയാല്‍ മതിയായിരുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെ പ്രസവാവധിയും  പിന്നെ രണ്ടു മാസം സ്കൂള്‍ അവധിയും. പ്രസവാവധിക്കാലത്ത് ടീച്ചര്‍
അവരുടെ വീട്ടിലേക്കു പോകും  പിന്നെ മാഷ് ഒറ്റക്കാണ് താമസം. ഇടക്കൊക്കെ മാഷ് ടീച്ചറെ കാണാന്‍ അവരുടെ നാട്ടിലേക്കു പോകും. അപ്പോള്‍ വീട്ടിലെ ആട്, കോഴി, പട്ടി, പൂച്ച മുതലായവയുടെ ചുമതല ചാക്കോ നമ്പൂതിരിയെ ഏല്പിക്കും. രാത്രി ചാക്കോച്ചന്‍ മാഷിന്റെ വീട്ടില്‍ പോയി കിടക്കും.

പതിവുപോലെ ഒരു പ്രസവാവധിക്കാലത്ത്  മാഷ് ടീച്ചറെ കാണാന്‍ പോയി. ചാക്കോ നമ്പൂതിരി മാഷിന്റെ വീട്ടില്‍ രാത്രി കാവല്കിടപ്പ് ആരംഭിച്ചു. ആദ്യത്തെ ദിവസം ഏതാണ്ട് അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ വീട്ടുപടിക്കല്‍ ഒരു നായ ഓലിയിട്ടു. അല്പസമയത്തിനുള്ളില്‍ ശ്മശാനങ്ങളിലെ കുറുക്കന്മാര്‍ അതിനു കോറസ് പാടി. ശക്തിയായടിച്ച കാറ്റില്‍  മരച്ചില്ലകള്‍ ആടിയുലഞ്ഞു. ജനലരികില്‍ ഏതോ
പാതിരാപ്പക്ഷിയുടെ ചിറകടി ശബ്ദം.....  ആകെക്കൂടി വല്ലാത്ത ഒരു ഭീകരാവസ്ഥ. ചാക്കോ നമ്പൂതിരിയുടെ ധൈര്യം ആവിയായി എവിടെയോ മാഞ്ഞു. പകരം മറ്റൊരു വികാരം ഞരമ്പുകളില്‍ ഉറഞ്ഞുകൂടി.  അതിനെ ഭയമെന്നു വിളിക്കണോ പേടിയെന്ന് വിളിക്കണോ എന്ന് അറിയാത്ത അവസ്ഥയിലായി ചാക്കോച്ചന്‍. രാത്രി ആ വീട്ടില്‍ ഒറ്റയ്ക്ക് കിടക്കാന്‍ വരേണ്ടിയിരുന്നില്ലെന്നു തോന്നി. ആരെയെങ്കിലും കൂട്ടിനു വിളിക്കാമായിരുന്നു.  പെട്ടെന്ന് അടുക്കളഭാഗത്തുനിന്നു നിന്ന് ഒരു നിലവിളി ശബ്ദം..... പിന്നെ പേടിച്ചരണ്ട ഒരു നായയുടെ മുരള്‍ച്ച..... അടുക്കളയുടെ കതകില്‍ എന്തോ ശക്തിയായി  ഉരയ്ക്കുന്നതുപോലെ.... ചാക്കോ നമ്പൂതിരിക്ക് ഒരേ സമയം ഉത്തര്‍പ്രദേശില്‍ കടുത്ത വരള്‍ച്ചയും   മധ്യപ്രദേശില്‍ വലിയ പ്രളയവും  അനുഭവപ്പെട്ടു. പ്രളയക്കെടുതി കട്ടിലിനു താഴെ തളംകെട്ടി നിന്നു.  പിന്നെ
കുറച്ചുനേരത്തേക്ക് അനക്കമൊന്നുമില്ല. പെട്ടെന്ന്  മുന്‍വാതിലില്‍  ആരോ തള്ളുന്നതുപോലെ തോന്നി. നേരത്തെ അടുക്കളവാതിലില്‍
കേട്ടതുപോലെ മുന്‍വാതിലിലും   എന്തോ ഉരയ്ക്കുന്ന ശബ്ദം. പിന്നീടൊരു വരള്‍ച്ചയോ പ്രളയമോ ഉണ്ടായോ എന്നറിയില്ല. പുലര്‍ച്ചെ  ബോധം തെളിഞ്ഞപ്പോഴാണ്‌ ബോധംപോയ വിവരം ചാക്കോച്ചന്‍ അറിഞ്ഞതുതന്നെ. പേടിച്ചരണ്ട കണ്ണുകളോടെ,.... വരണ്ട ചുണ്ടോടെ,.... വിറയ്ക്കുന്ന കാലുകളോടെ,.... നനഞ്ഞ മുണ്ടോടെ.... ചാക്കോച്ചന്‍ പതുക്കെ വാതില്‍ തുറന്നു. പുറത്തു തലേന്ന് രാത്രി എന്തെങ്കിലും സംഭവിച്ചതിന്റെ യാതൊരു ലക്ഷണവുമില്ല.  പക്ഷെ വാതിലേക്ക് നോക്കിയ ചാക്കോനമ്പൂതിരി ഞെട്ടിപ്പോയി.... വാതില്പാളികളില്‍ നീളത്തില്‍ എന്തോ മൂര്‍ച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞതുപോലെയുള്ള പാടുകള്‍. അടുക്കളഭാഗത്തെ വാതിലിലുമുണ്ട് സമാനമായ പാടുകള്‍. ചാക്കോച്ചനു ഒരു കാര്യം തീര്‍ച്ചയായി. പ്രേതങ്ങള്‍ ഉണ്ട്.

ചാക്കോ നമ്പൂതിരി നേരെ  വീട്ടില്‍  പോയി നനഞ്ഞ ലുങ്കി മാറി കവലയിലേക്കു തിരിച്ചു. ചെല്ലപ്പനെ കണ്ടു വിവരങ്ങള്‍ പറയണം. ചെല്ലപ്പന്‍ ചാക്കോ നമ്പൂതിരിയുടെ ചെറുപ്പം മുതലേയുള്ള ആത്മസുഹൃത്താണ്. സ്ഥലത്തെ പ്രധാന വായ്നോക്കി. ഓസ്സിനു കിട്ടിയാല്‍ ആസിഡും കുടിക്കും.  ചീട്ടുകളിയാണ് പ്രധാന ഉപജീവനമാര്‍ഗം.  കൂടാതെ ചാക്കോച്ചനെപ്പോലുള്ള ചില തിരുമണ്ടന്‍മാര്‍  ഉള്ളതുകൊണ്ട് വട്ടച്ചിലവ് നടന്നുപോകുന്നു. കൂട്ടിനു ആരെയും കിട്ടിയില്ലെങ്കില്‍ ഒറ്റക്കിരുന്നും ചീട്ടുകളിക്കും. എപ്പോഴും ഒരുപെട്ടി ചീട്ടു കയ്യിലുണ്ടാകും.  താന്‍ മരിക്കുമ്പോള്‍ തന്റെ കുഴിമാടത്തില്‍ ഒരുപെട്ടി ചീട്ടുകൂടി വയ്ക്കണമെന്ന് വേണ്ടപ്പെട്ടവരെ ചെല്ലപ്പന്‍ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. അത്രയ്ക്ക് ഗാഡമായ ബന്ധമാണ് ചെല്ലപ്പനും ചീട്ടും തമ്മില്‍.

ചെല്ലപ്പന്‍ പതിവുപോലെ ചായക്കടയില്‍ത്തന്നെ ചൊറികുത്തി ഇരുപ്പുണ്ട്‌.
"ചെല്ലപ്പാ... ങ്ങട് വര്വാ...."
"എന്താടേ...."
"വാ ഒരു കാര്യംണ്ട്... പറയാം.."
തിരുമേനി ചെല്ലപ്പനെ വിളിച്ചു ഒരു മരച്ചുവട്ടിലേക്ക് മാറ്റിനിര്‍ത്തി തലേന്നത്തെ സംഭവങ്ങള്‍ വിവരിച്ചു.
"പോടേ... നീ സ്വപ്നം കണ്ടുകാണും..." കണ്ണുകൊണ്ട് കാണുകയും കൈകൊണ്ടു തൊടുകയും ചെയ്യാതെ താന്‍ വിശ്വസിക്കുകയില്ലെന്നായി ചെല്ലപ്പനെന്ന തോമ്മാശ്ലീഹാ. സെമിത്തേരിയില്‍ കിടന്നുറങ്ങിയിട്ടുണ്ട് 
ചെല്ലപ്പന്‍.  തൂങ്ങിമരിച്ച എത്രപേരെ താഴെയിറക്കിയിരിക്കുന്നു. പുഴയില്‍നിന്നു എത്ര ശവങ്ങള്‍
മുങ്ങിയെടുത്തിരിക്കുന്നു. പക്ഷെ ഇന്നോളം ഒരു പ്രേതവും ചെല്ലപ്പന് ദര്‍ശനം നല്‍കിയിട്ടില്ല....

അവസാനം അവര്‍ ഒരു ഒത്തുതീര്പ്പിലെത്തി. അന്ന് രാത്രി രണ്ടുപേരും ഒന്നിച്ചു മാഷിന്റെ വീട്ടില്‍ കിടക്കുന്നു..
"ശരി ശരി നീ ഒരു ചായക്ക്‌ പറ..." ചെല്ലപ്പന്‍ ചാക്കോച്ചനെ ഓസാന്‍  തുടങ്ങി.

 അന്ന് രാത്രി ചാക്കോച്ചനും ചെല്ലപ്പനും ഒരു കുപ്പിയും മാഷിന്റെ വീട്ടില്‍ കര്‍മ്മനിരതരായി. കള്ളും കാന്താരി മുളകും... ബെസ്റ്റ് കോമ്പിനേഷന്‍.... സമയം കടന്നു പോയത് അവര്‍ മാത്രം അറിഞ്ഞില്ല. പെട്ടെന്ന് കാറ്റ് ആഞ്ഞു  വീശി. നായ നിലവിളിച്ചു. കുറുക്കന്മാരുടെ ഗാനമേള... പിന്നെ അടുക്കളഭാഗത്ത്‌ ഒരു ദീനരോദനം.... വാതിലില്‍ തലേന്ന് കേട്ടതുപോലെ ഒരു ശബ്ദം... തലേന്നത്തെതുപോലെയുള്ള പിന്നണി മേളങ്ങള്‍. രണ്ടുപേര്‍ക്കും കെട്ടിറങ്ങി. ചാക്കോച്ചനു വരള്ച്ചയുണ്ടായെങ്കിലും പ്രളയമുണ്ടായില്ല.  ചെല്ലപ്പന്‍ അറിയാതെ ഒരു കാന്താരിമുളക് ഡ്രൈ ആയി കടിച്ചു. കണ്ണില്‍ പൊന്നീച്ച പറന്നു. എരിവു മാറ്റാന്‍ കുപ്പിയില്‍ ബാക്കിയുണ്ടായിരുന്നത് ഓണ്‍ ദി റോക്ക് അടിച്ചു.  ചെല്ലപ്പന് കാലിന്റെ പെരുവിരലില്‍ കൂടി ധൈര്യം മുകളിലേക്ക് ഇരച്ചുകയറി. കൂടെ കരുതിയിരുന്ന പിച്ചാത്തി കയ്യിലെടുത്തു ചെല്ലപ്പന്‍ അടുക്കളയിലേക്കു നടന്നു. ഒറ്റക്കിരിക്കാന്‍ ധൈര്യമില്ലഞ്ഞതിനാല്‍ ചാക്കോ നമ്പൂതിരി പുറകെ നടന്നു. 
'വേണ്ട ചെല്ലപ്പാ.... കതകു തുറക്കരുത്... ചാക്കോ നമ്പൂതിരി തടയാന്‍ ശ്രമിച്ചു. 
പക്ഷെ  ചെല്ലപ്പന്‍ വിട്ടില്ല. "ഇന്ന് ഈ .....നെ  ഒന്ന് കണ്ടിട്ടേയുള്ളൂ..." ധീരന്മാര്‍ ഒരിക്കലെ മരിക്കാറുള്ളൂ. വലതുകയ്യില്‍ കത്തിയുമായി ഇടതു കൈ കൊണ്ട് ചെല്ലപ്പന്‍ വാതില്‍ തുറന്നു.അവിടെ കണ്ട കാഴ്ച്ചയില്‍ ചെല്ലപ്പനും ചാക്കോച്ചനും ഒന്നിച്ചു ഞെട്ടി...... പുറത്തു ഇരുട്ടില്‍ തിളങ്ങുന്ന രണ്ടു കണ്ണുകള്‍.....  ചെല്ലപ്പന്റെ ധൈര്യം മുകളിലേക്ക് കയറിയ അതേ സ്പീഡില്‍  തിരിച്ചിറങ്ങി. ചാക്കോച്ചന്‍ ചൂണ്ടുവിരലുകള്‍ കുരിശാകൃതിയില്‍ ഉയര്‍ത്തിപ്പിടിച്ചു.   അല്പധൈര്യം സംഭരിച്ചു ചെല്ലപ്പന്‍ ഇരുട്ടിലേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി. തിളങ്ങുന്ന കണ്ണുകള്‍ക്ക്‌ പുറകില് മാഷിന്റെ കറുത്ത നായുടെ വെളുത്ത വാല്‍ ആടുന്നു....‍

ചെല്ലപ്പന് കാര്യങ്ങളുടെ കിടപ്പ് ഏകദേശം പിടികിട്ടി... രണ്ടു ദിവസമായി ചാക്കോച്ചന്‍ നായക്ക് ഭക്ഷണമൊന്നും കൊടുത്തിട്ടില്ല. വിശപ്പുകൊണ്ട് നായ നടത്തിയ പരാക്രമങ്ങളാണ് രണ്ടു ദിവസമായി അവിടെ നടന്നത്.!!!

ഒരു  ചോദ്യം  വീണ്ടും  ചോദ്യമായി തന്നെ അവശേഷിക്കുന്നു. സത്യത്തില്‍  പ്രേതങ്ങള്‍ ഉണ്ടോ?......

3 comments:

  1. അപ്പൊ ശെരിക്കും പ്രേതങ്ങള്‍ ഇല്ലേ ????

    ReplyDelete
  2. കള്ളിയങ്കാട്ടു നീലിMay 5, 2011 at 12:42 PM

    ഒണ്ടങ്കി ഈ പോസ്റ്റ്‌ അവമ്മാര് ഇവടെ വെച്ചേക്കുവോ ???? ഇതു എഴുതിയവനേം.......

    ReplyDelete
  3. pretham undu but thoppi vacha pretham ethadyamaya kanunne!!

    ReplyDelete