May 10, 2010

പാവം പാവം അച്ചായന്‍

കാറ്റെടുത്ത മേല്കൂരയോടുകൂടിയ  ആ ബസ്സ്റ്റോപ്പില്‍ എനിക്ക് പോകേണ്ട ബസ്‌ കാത്തു ഞാന്‍ കുറെ നേരം നിന്നു. വരണ്ട വേനല്‍ കാലമാണ്.  പൊട്ടിപ്പൊളിഞ്ഞ റോഡില്‍ നിന്നും ചുവന്ന പൊടി പറപ്പിച്ചു കൊണ്ട് ബസ്‌ എത്തിയപ്പോള്‍ ഞാന്‍ കൈ കാണിച്ചു. ബസ് നിര്‍ത്തി. ആരൊക്കെയോ ചിലര്‍ ഇറങ്ങി.  കയറാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാഗ്‌ തോളില്‍ തൂക്കി ഞാന്‍ ബസ്സില്‍ പിടിച്ചു കയറി. കുറെ ദൂരം പിന്നിട്ടപ്പോള്‍ എനിക്ക് ഇരിക്കാന്‍ ഒരു സീറ്റ് കിട്ടി. പരിചിതമായ ആ വഴിക്കാഴ്ചകള്‍ കണ്ടു കൊണ്ട് ഞാന്‍ ഇരുന്നു. നാട്ടിന്‍പുറത്തെ വൃക്ഷലതാതികളെ തഴുകിയെത്തുന്ന മന്ദമാരുതന്‍ അനിര്‍വചീയമായ ഒരു അനുഭൂതി പകര്‍ന്നുതന്നു.  ഇടയ്ക്കു പല ചിന്തകളും മനസ്സില്‍ കയറിയിറങ്ങിക്കൊണ്ടിരുന്നു എങ്കിലും മനസ്സ് വളരെ ശാന്തമായിരുന്നു. കുന്നിന്‍ ചരിവുകളും പാടങ്ങളുമൊക്കെ പിന്നിട്ടു ബസ് ഓടിക്കൊണ്ടിരുന്നു.  കുറെയേറെ നേരം കഴിഞ്ഞപ്പോള്‍ ഒരു മയക്കം എന്റെ കണ്ണുകളെ തഴുകി.  ബാഗ്‌ സീറ്റിന്റെ സൈഡില്‍ വച്ചു സൈഡ് കമ്പിയില്‍ തല ചാരി ഞാന്‍ ഉറങ്ങിപ്പോയി. സുഖമായ ഉറക്കം. മയക്കത്തിന്റെ ആലസ്യത്തില്‍ നിന്നുണര്‍ന്ന ഞാന്‍ പുറത്തേക്കു നോക്കിയപ്പോള്‍ എനിക്ക് തീരെ പരിചയമില്ലാത്ത ഏതോ സ്ഥലത്ത് കൂടിയാണ് ബസ് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് മനസ്സിലായി. ഒരു പുഴയുടെ ഇറമ്പില്‍കൂടിയാണ് ബസ് ഓടിക്കൊണ്ടിരിക്കുന്നത്. പുഴയോടൊപ്പം തന്നെ വളഞ്ഞു പുളഞ്ഞൊഴുകുന്ന റോഡ്‌. ഒരുവശത്ത്‌ പച്ചപ്പരവതാനി വിരിച്ച പാടവും മറുവശത്ത്‌ ശാന്തമായൊഴുകുന്ന പുഴയും. കഥകളിലും കവിതകളിലും വര്‍ണിക്കപ്പെടുന്നതുപോലുള്ള മനോഹാരിത.   ഒരു പഴയ പാലത്തിലൂടെ ബസ് പുഴയുടെ മറുവശത്തെത്തി. കുറച്ചു നേരംകൂടി ഓടിയ  ബസ് പെട്ടെന്ന് നിന്നു. ഞാന്‍ ഡ്രൈവറോട് എന്തു പറ്റിയെന്നു അന്വേഷിച്ചു. റോഡ്‌ അവിടെ അവസാനിച്ചുവെന്നും മുമ്പോട്ട്‌ പോകാന്‍ പറ്റുന്നില്ല എന്നും ഡ്രൈവര്‍ പറഞ്ഞു. ഡ്രൈവര്‍ വളരെ ദുഖിതനായി കാണപ്പെട്ടു. ഞാന്‍ ബസില്‍നിന്നു പുറത്തിറങ്ങി. ആരോടെങ്കിലും വഴി അന്വേഷിക്കാമെന്ന് കരുതി അല്‍പ്പം മുന്‍പോട്ടു നടന്നു. പെട്ടെന്ന് പിന്നില്‍നിന്നും  ബസിന്റെ ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ബസ് തിരികെ ഓടിച്ചു പോകുന്നതാണ് കണ്ടത്.  ഞാന്‍ കൈ വീശി വിളിച്ചുകൊണ്ട് ബസ്സിന്റെ പുറകെ ഓടിയെങ്കിലും എനിക്ക് ഒപ്പം എത്താനായില്ല. പുഴയുടെ ഇങ്ങേ കരയിലെ കുറുക്കുവഴിയിലൂടെ ഓടിയാല്‍ ബസിനൊപ്പം എത്താന്‍ കഴിയുമെന്ന് ആരോ എന്നോട് പറഞ്ഞു. അത് പ്രകാരം ഞാന്‍ പുഴയുടെ ഇങ്ങേ കരയിലൂടെ കണ്ട വഴിയെ ആവുന്നത്ത്ര വേഗത്തില്‍  ഓടി. കുറെ ഓടിയ ഞാന്‍ ചെന്നെത്തിയത് പുഴയുടെ ഓരത്തുള്ള ഒരു വീടിന്റെ പിന്‍ഭാഗത്താണ്. വീടിന്റെ പിന്നില്‍ കൂട്ടിലടച്ചിരുന്ന  നായ കുരച്ചു ബഹളം വച്ചപ്പോള്‍ വീട്ടുകാര്‍ പിന്ഭാഗത്തെക്ക് വന്നു. എന്നോട് കാര്യങ്ങള്‍ അന്വേഷിച്ച അവരോടു ബസ് വിട്ടു പോയ കാര്യം വിവരിച്ചിട്ടു ബസിനൊപ്പം എത്താന്‍ ഇതിലെ ഉള്ള എളുപ്പ വഴി കാണിച്ചു തരാമോ എന്നു ചോദിച്ചു.  പക്ഷെ അങ്ങനെ ഒരു വഴി ഉള്ളതായി അവര്‍ക്ക് അറിയില്ല എന്നു അവര്‍ പറഞ്ഞു.  അപ്പോഴാണ്‌ ഞാന്‍ തീര്‍ത്തും അപരിചിതമായ ഒരു നാട്ടിലാണ് ചെന്നു പെട്ടിരിക്കുന്നത് എന്നു ബോധവാനായത്. എന്റെ ഗ്രാമമായ വെണ്ണിയോടിനെപ്പറ്റി അവര്‍ക്ക് കേട്ടറിവ്  മാത്രമേ ഉള്ളൂ. പക്ഷെ ഞങ്ങളുടെ അയല്‍ഗ്രാമമായ പള്ളിക്കുന്നൊക്കെ അവര്‍ക്ക് പരിചയമുണ്ട്.  ആ വീടിന്റെ പിന്‍വശത്തുള്ള കടവിലേക്ക്  ഞാന്‍ ഇറങ്ങി.  വേനല്‍ക്കാലമായതിനാല്‍ പുഴയില്‍ വെള്ളം നന്നേ കുറവായിരുന്നു. മുട്ടിനൊപ്പം വെള്ളം കാണും.  ഞാന്‍ പതിയെ വെള്ളത്തിലേക്കിറങ്ങി.  കുറെ പരല്‍മീനുകള്‍ എനിക്ക് ചുറ്റും നീന്തിക്കളിച്ചു.  പുഴയുടെ അങ്ങേ കരയിലെ മണല്‍ പരപ്പിലൂടെ ഞാന്‍ വെറുതെ മുമ്പോട്ട്‌ നടന്നു. ആ മണല്‍ പരപ്പ് അവസാനിക്കുന്നിടത്ത് കരയിലേക്ക് കണ്ട വഴിയിലുടെ ഞാന്‍ നടപ്പ് തുടര്‍ന്നു. രണ്ടു മൂന്നു കടകളും തറകെട്ടിയ ഒരു ആല്‍മരവും കല്ലു പാകിയ വീതി കുറഞ്ഞ റോഡുമുള്ള ഒരു ചെറിയ വളവിലാണ് ഞാന്‍ ചെന്നെത്തിയത്. കടകളില്‍ ഒരെണ്ണമൊഴികെ മറ്റെല്ലാം അടഞ്ഞു കിടന്നിരുന്നു. തുറന്നിരുന്നത്‌ ഒരു ചായക്കടയാനെന്നു തോന്നുന്നു. ചായക്കടയുടെ നടത്തിപ്പ്കാരനാണെന്ന്  തോന്നിയ ഒരാള്‍ ഒഴികെ അവിടെയെങ്ങും ആരെയും കാണാനില്ല.  ആകെക്കൂടി പേടിപ്പെടുത്തുന്ന നിശബ്ദതയോടു കൂടിയ ഒരു ഇരുണ്ട സ്ഥലം. ചായക്കടയിലേക്ക് ചെന്നു വഴി ചോദിയ്ക്കാന്‍ എനിക്കെന്തോ ഒരു മടി തോന്നി. ഏതെങ്കിലും വണ്ടി ആ വഴി വരികയാണെങ്കില്‍ അതില്‍ കയറി പോകാമെന്ന് കരുതി   ഞാന്‍ ആ ആല്‍ത്തറയില്‍ വെറുതെ അങ്ങനെ ഇരുന്നു. ആ ചായക്കടക്കരനോട് ഇതു ഏതു സ്ഥലമാണെന്ന് ചോദിയ്ക്കാന്‍ പോലും എനിക്ക് തോന്നിയില്ല. കുറച്ചുസമയം കഴിഞ്ഞപ്പോള്‍  രണ്ടുപേര്‍ എന്റെ അടുത്ത് നിന്നുകൊണ്ട്  പതിഞ്ഞ സ്വരത്തില്‍ എന്തോ കുശുകുശുക്കുന്നത്‌ ഞാന്‍ കണ്ടു. കറുത്ത നിറവും കുറ്റിത്താടിയും മുഷിഞ്ഞ വേഷത്തോടും കൂടിയ രണ്ടുപേര്‍.  അവര്‍ എവിടെനിന്നാണ് വന്നതെന്ന് ഞാന്‍ കണ്ടില്ല. അവരുടെ രൂപഭാവങ്ങള്‍ എനിക്ക് അത്ര സുഖകരമായി തോന്നിയില്ല. അവരുടെ അടക്കിപ്പിടിച്ചുള്ള സംസാരം ശ്രദ്ധിച്ച    എനിക്ക് ഒരു കാര്യം മനസ്സിലായി. എന്നെ പിടിച്ചുപറിക്കാന്‍ വേണ്ടിയാണ് അവര്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നത്. പെട്ടെന്നാണ് ആ ഞെട്ടിക്കുന്ന സത്യം ഞാന്‍ മനസ്സിലാക്കിയത്. എന്റെ പേഴ്സും പണവുമെല്ലാമടങ്ങിയ ബാഗ്‌ ബസ്സില്‍ വച്ചിട്ടാണ് ഞാന്‍ താഴെയിറങ്ങിയത്‌. എന്റെ കയ്യില്‍ ഒന്നുമില്ലെന്ന് അവരോടു പറഞ്ഞാലോ എന്നു കരുതിയതാണ്. പിന്നെ വേണ്ടെന്നു വച്ചു. അവര്‍ എന്നെ ആക്രമിച്ചിട്ടൊന്നുമില്ലല്ലോ. ഇങ്ങനെ ഓരോന്ന് ചിന്തിച്ചു ഞാന്‍ വിഷമിച്ചിരിക്കുമ്പോള്‍ അവരില്‍ ഒരാള്‍ പെട്ടെന്ന് എന്റെ പിന്നിലൂടെ വന്നു നീണ്ട  ഒരു വടിവാള്‍ എന്റെ കഴുത്തില്‍ വച്ചു. മറ്റെയാള്‍ എന്റെ വലത്തേ തോളില്‍ കൈ വച്ചിട്ടു മുരണ്ടു.   കയ്യിലുള്ളതൊക്കെ വേഗം എടുക്ക്‌.....എന്റെ കയ്യില്‍ ഒന്നുമില്ലെന്ന് ഞാന്‍ വിക്കി വിക്കി പറഞ്ഞു.  ട്ടേ...."കള്ളം പറയുന്നോടാ ചെറ്റേ..."  എന്റെ കണ്ണില്‍ക്കൂടി നക്ഷത്രങ്ങള്‍ വട്ടമിട്ടു പറന്നു.  അയാള്‍ ബലമായി എന്റെ പോക്കറ്റുകള്‍  തപ്പി. "മെനക്കെട്ടത്‌ വെറുതെ ആയല്ലോടാ...ഇവന്റെ കയ്യില്‍ ഒന്നുമില്ല..." ഇപ്പോഴും വടിവാള്‍ എന്റെ തോളില്‍ തന്നെയുണ്ട്‌.... ഞാന്‍ ശ്വാസം പിടിച്ചു നില്‍ക്കുകയാണ്.
"ഇവനെ എന്താ ചെയ്യണ്ടേ...?"
"കയ്യില്‍ കാല്‍ കാശില്ലാതെ തെണ്ടാന്‍ ഇറങ്ങിയെക്കുന്നു... തട്ടിയെര്..."
എനിക്ക് എന്തെങ്കിലും പറയാന്‍ സാവകാശം കിട്ടുന്നതിനു മുമ്പേ മുന്നില്‍ നിന്നവന്‍ ഒരു കഠാര വലിച്ചൂരി എന്റെ ഇടത്തെ അടിവയറ്റില്‍ കുത്തി. എന്റെ ചോര അവന്റെ ദേഹത്തേക്ക്  ചീറ്റിത്തെറിച്ചു. ഹമ്മേ....ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. അവന്‍ കത്തി ഒന്ന് ഇളക്കിയിട്ട് വലിച്ചൂരി ഇടത്തെ കൈ കൊണ്ട് കത്തിയിലെ ചോര തുടച്ചു കളഞ്ഞു. എന്നിട്ട് എന്നെ ആല്‍ത്തറയിലേക്ക്    തള്ളിയിട്ടു.  എന്നിട്ട് രണ്ടുപേരും  അവിടെ നിന്നു അപ്രത്യക്ഷരായി. ഞാന്‍ ആല്‍ത്തറയില്‍ കിടന്നു വേദനകൊണ്ട് പുളഞ്ഞു. ഇടതു കൈകൊണ്ടു മുറിവ് അമര്ത്തിപ്പിടിച്ചു കൊണ്ട് ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു.
"രക്ഷിക്കണേ...രക്ഷിക്കണേ... എന്നെ കുത്തിയേ.... ഞാനിപ്പോ ചാകുവേ...."
എന്റെ നിലവിളി കേള്‍ക്കാനോ  എന്നെ സഹായിക്കാനോ ആരും വന്നില്ല. പെട്ടെന്ന് എന്റെ ഭാര്യയും മക്കളും ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് ഓടിയെത്തി. അവരെക്കണ്ട്   ഞാന്‍ എണീക്കാന്‍ ശ്രമിച്ചെങ്കിലും ആല്‍ത്തറയില്‍ നിന്നു താഴേക്ക്‌ വീഴുകയാണ് ചെയ്തത്. അവര്‍ എന്നെ താങ്ങിയിരുത്തി. വലതുകൈ കൊണ്ട് ഞാന്‍ അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു.  ഇടതു കൈ കൊണ്ട് ചോര വാര്‍ന്നൊഴുകുന്ന മുറിവ് അമര്‍ത്തിപിടിച്ച്ചു.
ഞങ്ങള്‍ ഇനി എന്തു ചെയ്യുമേ... എന്റെ ഭാര്യ നെഞ്ചത്തടിച്ചു നിലവിളിച്ചു.
ഞാന്‍ അവരെ അടക്കിപ്പിടിച്ചുകൊണ്ട് ഭാര്യയോട്‌ പറഞ്ഞു. "ഞാന്‍ പോകുവാടീ..... മക്കളെ നന്നായിട്ട് വളര്‍ത്തണം..."
"മക്കളെ... അമ്മയെ നോക്കിക്കൊള്ളണേ... എടീ മോളെ... കുഞ്ഞാങ്ങളയെ  നന്നായിട്ട് നോക്കണം കേട്ടോടീ.. മോനെ..... ദൈവമേ.....ഹമ്മേ.....ഹാ..... " അവര്‍ എന്റെ കണ്ണുകളില്‍നിന്നു സാവധാനം മാഞ്ഞു.   ഞാന്‍ അവരുടെ കൈകളിലേക്ക് പതിയെ കുഴഞ്ഞു വീണു. ഒരു കൂട്ടക്കരച്ചില്‍ എന്റെ ചെവികളില്‍ അലിഞ്ഞില്ലാതായി....
പെട്ടെന്ന് അവിടെ ഒരു പ്രകാശം പരന്നു.   ഞാന്‍ ആല്‍ത്തറയുടെ ചുവട്ടില്‍തന്നെ കിടക്കുകയാണ്... എവിടെ എന്റെ ഭാര്യയും മക്കളും..?... ഞാന്‍ ചുറ്റും നോക്കി.
"എന്തുവാ അച്ചായാ രാവിലെ മനുഷ്യനെ പേടിപ്പിക്കുന്നെ....?" അടുത്ത കട്ടിലില്‍ കിടക്കുന്ന  സണ്ണി  ചോദിച്ചു....
"അച്ചായന് ഇന്ന് പുരോഗതി ഉണ്ടല്ലോ... ഇതുവരെ കട്ടിലേല്‍ കിടന്നോണ്ടുള്ള അഭ്യസമേ ഉണ്ടായിരുന്നുള്ളൂ...ഇന്ന് താഴേക്കിറങ്ങിയല്ലോ ..." അടുത്തയാള്‍
"ഇന്നെന്തായിരുന്നു സീന്‍..? ഇറാഖു യുദ്ധമോ അതോ പോലീസ് വെടിവയ്പ്പോ..?.."  മൂന്നാമന്‍
ഞാന്‍ എല്ലാവരെയും നോക്കി ഒരു വെളുത്ത ചിരി പാസ്സാക്കി. എന്നിട്ട് പതിയെ എണീറ്റ്‌ പതിവുപോലെ ബ്രഷും  പേസ്റ്റുമെടുത്തു  ബാത്ത്റൂമിലേക്ക്‌ നടന്നു. അപ്പോഴും ഇടതുകൈ  അടിവയറ്റില്‍ അമര്‍ത്തിപ്പിടിച്ചിരുന്നു.....

1 comment:

  1. ഇപ്പോള്‍ എവിടുണ്ട്.......ഒരു വടിവാളുമായി അങ്ങോട്ട് വരാനാ......:)

    ReplyDelete