Dec 21, 2012

ഗോപാലകൃഷ്ണന്റെ ലോകാവസാനം

വെള്ളിമേഘങ്ങള്‍ ആവരണം ചെയ്ത ഒരു കുന്നിന്മുകളില്‍ അയാള്‍  നില്‍ക്കുകയാണ്. തണുത്ത കുളിര്‍കാറ്റു വീശുന്നുണ്ട്. ദൂരെ നിന്ന് കാതിനു ഇമ്പമേകുന്ന  ഒരു സ്വര്‍ഗീയ സംഗീതം ഒഴുകിയെത്തുന്നു. പെട്ടെന്നാണതു  സംഭവിച്ചത്. ചക്രവാളത്തില്‍നിന്നും ഒരു ചുവന്ന വെളിച്ചം അയാളുടെ നേരെ പാഞ്ഞുവന്നു. ഒഴിഞ്ഞുമാറാന്‍ സാധിക്കാത്തവിധം അയാളുടെ കാലുകള്‍ നിലത്തു ഉറച്ചുപോയി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനു മുന്‍പ് ആ വലിയ പ്രകാശഗോളം അയാള്‍ നിന്നിരുന്ന കുന്നില്‍ ശക്തിയായി വന്നിടിച്ചു. ഭൂമി രണ്ടായി പിളര്‍ന്നു. അവിടെ പതാളസമാനമായ ഒരു വലിയ ഗര്‍ത്തം രൂപംകൊണ്ടു   അതിഭയങ്കരമായ തീയും പുകയും ഉയരുന്നു. അയാള്‍ നോക്കിനില്‍ക്കെ ലോകവും അതിലുള്ളതെല്ലാം ആ ഗര്‍ത്തത്തിലേക്ക് വീഴാന്‍ തുടങ്ങി. എങ്ങും കരച്ചിലും നിലവിളിയും മാത്രം. ആ ബഹളത്തിനിടയിലും സ്വന്തം അമ്മയുടെ ശബ്ദം അയാള്‍ തിരിച്ചറിഞ്ഞു... ഗോപാലകൃഷ്ണാ...മോനേ... ഗോപാലകൃഷ്ണാ... അമ്മക്ക് വയ്യെടാ... വേദന സഹിക്കുന്നില്ലടാ.... പാതാളത്തിലേക്ക്‌ വീഴുന്ന അമ്മയെ അയാള്‍ കുനിഞ്ഞു കയ്യെത്തിപ്പിടിക്കാന്‍ ശ്രമിച്ചു. അമ്മേ.... എന്റെ  കൈ പിടിക്കൂ അമ്മേ ... അമ്മേ... കൈ തൊട്ടു തൊട്ടില്ല എന്നായപ്പോള്‍ ഗോപാലകൃഷ്ണന്റെ കാല്‍ച്ചുവട്ടിലെ മണ്ണിടിഞ്ഞു അയാളും ആ ഗര്‍ത്തത്തിലേക്ക് വീണു. ആ വീഴ്ചയില്‍  അയാള്‍ ഉച്ചത്തില്‍  അലറിവിളിച്ചു. എന്റെ അമ്മേ....

എല്ലാം ശാന്തമായതുപോലെ... ശബ്ദകോലാഹലങ്ങള്‍ നിലച്ചു.... എങ്ങും നിശബ്ദത മാത്രം..... പെട്ടെന്ന് അമ്മയുടെ സ്വരം ഗോപാലകൃഷ്ണന്‍ വീണ്ടും കേട്ടു... മോനേ... എനിക്ക് വയ്യെടാ.... ഞാന്‍ വയറുപൊട്ടി ചാകുമെടാ... മോനേ... എന്നെ ആസ്പത്രിയില്‍ കൊണ്ടുപോടാ...

അയാള്‍  ചുറ്റും നോക്കിക്കൊണ്ട്  ആ തണുത്ത തറയില്‍  എഴുന്നേറ്റിരുന്നു..കട്ടിലില്‍ ഭാര്യയും മക്കളും സുഖമായി ഉറങ്ങുന്നു. അയാള്‍  നിലത്തു  വീണത്‌ അവര്‍ അറിഞ്ഞിട്ടുപോലുമില്ല. നേരം വെളുത്തിരിക്കുന്നു.. അയാള്‍ പുറത്തേക്കു  കണ്ണോടിച്ചു... ലോകത്തിനു ഒന്നും സംഭവിച്ചിട്ടില്ല.... ആ തറയില്‍ ഇരുന്നുകൊണ്ട് അയാള്‍   ചിന്തിക്കാന്‍ തുടങ്ങി.... എന്തൊക്കെയായിരുന്നു... ലോകം അവസാനിക്കുന്നു... ഭൂമി പിളരുന്നു.... എന്നിട്ടിപ്പോ...  കയ്യിലുണ്ടായിരുന്ന സമ്പാദ്യവും രണ്ടേക്കര്‍ സ്ഥലവും വെറുതെ തുലച്ചു... കടം തന്നവരോട് ഇനി എന്ത് സമാധാനം പറയും.  കമ്പനിയിലെ കടം എങ്ങനെ വീട്ടും..?

രണ്ടായിരത്തി പന്ത്രണ്ടു ഡിസംബര്‍ ഇരുപത്തി ഒന്ന്.... അന്ന് ലോകം അവസാനിക്കുമെന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. ആറു മാസം മുന്‍പേതന്നെ ഗോപാലകൃഷ്ണന്‍ ലോകാവസാനത്തിനുള്ള  ഒരുക്കങ്ങള്‍ തുടങ്ങി. അവസാനിക്കുന്നതിനു ഒരു മാസംമുന്‍പേ ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലെത്തി. ഭാര്യയും മക്കളുമൊത്തു ഒരു മാസമെങ്കിലും ആഘോഷമായി  ജീവിക്കണം.  ഗള്‍ഫില്‍നിന്നു  പോരുന്നതിനു മുന്‍പ് കൂട്ടുകാരുടെ കയ്യില്‍ നിന്ന് കിട്ടാവുന്നത്ര കടംവാങ്ങി. മടങ്ങിയെത്തിയാല്‍ ഉടനെ തിരിച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍. കൂടാതെ കമ്പനിയില്‍ നിന്ന് വലിയൊരു  തുക ലോണ്‍  എടുത്തു. നല്ലൊരു തുകയുടെ ചിട്ടി പകുതിയിലേറെ നഷ്ടത്തില്‍ വിളിച്ചെടുത്തു.. ലോകം അവസാനിച്ചാല്‍പ്പിന്നെ ഒന്നും തിരിച്ചു നല്‍കേണ്ടല്ലോ.

നാട്ടിലെത്തിയ ഗോപാലകൃഷ്ണന്‍ ജീവിതം ആഘോഷിക്കാന്‍ തുടങ്ങി. ഭാര്യയെയും മക്കളെയും കൂട്ടി വിനോദയാത്രകള്‍ക്ക് പോയി.  അറിയപ്പെടുന്ന അമ്പലങ്ങളിലേക്കെല്ലാം തീര്‍ഥയാത്ര നടത്തി. പിശുക്കിന്റെ പര്യായമായിരുന്ന ഗോപാലകൃഷ്ണന്‍ പാവങ്ങളേയും രോഗികളേയും അകമഴിഞ്ഞ് സഹായിച്ചു. സ്വന്തം അച്ഛന്‍ മരണക്കിടക്കയില്‍ കിടന്നിട്ടു തിരിഞ്ഞു നോക്കാതിരുന്നവനാണ്‌. അവസാനദിവസങ്ങളില്‍ അയാള്‍ കൂടുതല്‍ ദയാലുവായി.  NRE  അക്കൌണ്ടിലെ പണം മുഴുവന്‍ തീര്‍ത്തു. രണ്ടേക്കര്‍ വസ്തു വിറ്റു. ഇതൊക്കെ ഇനി എന്തിനാണ്?...

ഇരുപത്തൊന്നാം തിയ്യതി വെള്ളിയാഴ്ച...  അയല്‍ക്കാരെയും ബന്ധുക്കളെയും ക്ഷണിച്ചു വീട്ടില്‍ ഒരു സദ്യതന്നെ നടത്തി.  വൈകുന്നേരത്തിനുമുന്‍പേ കയ്യിലുള്ള അവസാനത്തെ രൂപയും ചിലവാക്കി. രാത്രി ഭക്ഷണത്തിന്  ഇഷ്ടവിഭവങ്ങള്‍ എല്ലാം ഉണ്ടാക്കി. പ്രായമായ അമ്മക്ക് മത്സ്യമാംസാദികള്‍ കഴിക്കാന്‍ പാടില്ല. ഇനി എന്ത്  പഥ്യം നോക്കാന്‍. അമ്മയും അതൊക്കെ മൂക്കുമുട്ടെ തിന്നു. എല്ലാ ദൈവങ്ങളെയും വിളിച്ചപേക്ഷിച്ചു. ഭഗവാനെ ഞങ്ങളെ അധികം വേദനിപ്പിക്കാതെ ലോകം അവസാനിപ്പിക്കണേ... ഏറ്റവും അവസാനം മാത്രം ഞങ്ങളുടെ നാടിനെ അവസാനിപ്പക്കണേ. എന്നെയും എന്റെ കുടുംബത്തെയും നേരെ മോക്ഷത്തില്‍ എത്തിക്കണേ...

ഗോപാലകൃഷ്ണന്‍ ഭാര്യയെയും മക്കളെയും കെട്ടിപ്പിടിച്ചു കിടന്നു. നാളെ നേരം വെളുക്കുമ്പോള്‍ ഈ ലോകം ഇല്ല, താനില്ല,  തന്റെ പ്രിയപ്പെട്ടവര്‍ ഇല്ല. താനും തന്റെ കുടുംബവും മാത്രം അവശേഷിച്ചിരുന്നെങ്കില്‍ എന്ന് ആയാല്‍ വൃഥാ ആഗ്രഹിച്ചു.  ഇല്ല... നാളെ ആരും ഉണ്ടാവില്ല... അയാള്‍ തന്റെ കുഞ്ഞുനാള്‍ മുതലുള്ള കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. തന്നെ സ്നേഹിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. തന്നെ ദ്രോഹിച്ചവരോട് ക്ഷമിച്ചു. എല്ലാം ഇന്നത്തോടെ തീരും. ഇപ്പോള്‍ ലോകം അവസാനിച്ചു തുടങ്ങിയിട്ടുണ്ടാകും. ഏതോ വലിയ ഗ്രഹം ഭൂമിയില്‍ വന്നിടിക്കുമെന്നാണ്  കേട്ടത്. ആ ഇടിയില്‍ തന്റെ  വീട് തകര്‍ന്നു വീഴുമോ..? ഇടയ്ക്കു അയാള്‍ മുറ്റത്തിറങ്ങി നോക്കി. നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക്‌ വീഴുന്നുണ്ടോ എന്നറിയാന്‍. ചക്രവാളത്തിലേക്ക് ഒരു ഉല്‍ക്ക എരിഞ്ഞുവീഴുന്നത് അയാള്‍ കണ്ടു.  വിവിധങ്ങളായ വിചാരങ്ങളോടും പ്രക്ഷുബ്ദമായ മനസ്സോടുംകൂടി ഗോപാലകൃഷ്ണനും കുടുംബവും ഉറക്കത്തിലേക്ക് നീങ്ങി. ലോകാവസാനത്തിന്റെ ഭീകരമായ സ്വപ്നങ്ങള്‍ ഗോപാലകൃഷ്ണന്റെ നിദ്രയെ കീഴടക്കി.

അമ്മ വീണ്ടും നിലവിളിക്കുന്നു... എനിക്ക് വയറുവേദന സഹിക്കാന്‍ വയ്യേ.... വൈദ്യന്മാന്‍ പഥ്യം കല്പിച്ച ഭക്ഷണങ്ങള്‍ മൂക്കുമുട്ടെ തിന്ന അമ്മയെയുംകൊണ്ട് ഗോപാലകൃഷ്ണന്‍ ആസ്പത്രിയിലെക്കോടി.

ലോകാവസാനം കാത്തിരുന്ന മറ്റു പല ഗോപാലകൃഷ്ണന്മാരും വഴിക്ക് ,അന്തംവിട്ടു നില്പുണ്ടായിരുന്നു.

Oct 14, 2012

ചെല്ലപ്പന്റെ വിശ്വാസപ്രഖ്യാപനം

വൈകിട്ട് ചായക്കടയുടെ പുറകിലിരുന്നു പന്നിമലര്‍ത്തുകയായിരുന്നു. അപ്പോഴാണ്‌ അടുത്തുള്ള കൊട്ടകയില്‍ ഷക്കീലയുടെ പടം  ഓടുന്ന വിവരം ആരോ പറഞ്ഞത്. അത് കേട്ടപ്പോള്‍ മുതല്‍ ചാക്കോ നമ്പൂതിരിക്ക് ഒരു പൂതി. ആ സിനിമ ഒന്ന് കാണണം. സിനിമ കഴിഞ്ഞു രാത്രി  ഒറ്റയ്ക്ക് തിരിച്ചു പോരാനൊരു  പേടി. അതുകൊണ്ട് ചെല്ലപ്പെനെക്കൂടി കൂട്ടാമെന്ന് വച്ചു.
"ചെല്ലപ്പാ... രാധയില്‍ തൂവാനത്തുമ്പികള്‍ ഓടുന്നുണ്ടെടാ... നമുക്കൊന്നു പോയാലോ..?"
"തൂവാനത്തുമ്പികള്‍ അല്ല കിന്നാരത്തുമ്പികള്‍... എന്റേംകൂടെ   ടിക്കറ്റ്‌ എടുക്കാമെങ്കില്‍ ഞാന്‍ റെഡി....." ചെല്ലപ്പന്‍ സന്നദ്ധത അറിയിച്ചു. അങ്ങനെ രണ്ടാളും കൂടി സെക്കന്റ്‌ ഷോയ്ക്ക് പോയി. സിനിമ കഴിഞ്ഞപ്പോള്‍ മണി പതിനൊന്നര. രണ്ടാളും കൂടി പാടത്തെ നടവരമ്പിലൂടെ വീട്ടിലേക്കു നടന്നു.  ചെല്ലപ്പന്റെ വീട് കഴിഞ്ഞപ്പോള്‍  ചാക്കോ നമ്പൂതിരി ഒറ്റയ്ക്ക് യാത്ര തുടര്‍ന്നു. നിലാവെളിച്ചമുണ്ട്.  മുന്‍നിലാവ് അസ്തമിക്കനാവുന്നതെയുള്ളൂ. ചെറിയതോതില്‍ മഞ്ഞു വീണു തുടങ്ങിയിരിക്കുന്നു.  ഒരു ബീഡി കത്തിച്ചിട്ട് മൂളിപ്പാട്ടും പാടി അയാള്‍ വീട്ടിലേക്കു നടന്നു.

പുഴയോരവും കടന്നു വീടിന്റെ  അടുത്തെത്താനായപ്പോഴാണ് ചാക്കോ നമ്പൂതിരി ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഒന്നേ നോക്കിയുള്ളൂ. വലിച്ച ബീഡിപ്പുക അറിയാതെ വിഴുങ്ങിപ്പോയി. പുക ചങ്കിലുടക്കി ചുമച്ചുപോയെങ്കിലും. ഭയംമൂലം ശബ്ദം പുറത്തേക്കു വന്നില്ല. ചുമയും വിഴുങ്ങിപ്പോയി. ചാക്കോ നമ്പൂതിരിക്കു നിന്നിടത്തുനിന്ന് അനങ്ങാന്‍ പറ്റുന്നില്ല... കാലുകള്‍ക്ക് ഭാരം കൂടിയതുപോലെ.. കാലിലൂടെ ഒരു നനവ്‌ താഴേക്ക് പടര്‍ന്നു. അയാള്‍ വീണ്ടും ശ്രദ്ധിച്ചു നോക്കി. പറമ്പിന്റെ അതിരിലെ വാഴച്ചുവട്ടില്‍ വെള്ളസാരിയുടുത്ത ഒരു സ്ത്രീ നില്‍ക്കുന്നു. ആ പ്രദേശത്തു അപമൃത്യു വരിച്ച സ്ത്രീകളുടെ രൂപങ്ങള്‍ ഒരു തിരശീലയിലെന്നപോലെ അയാളുടെ മനസ്സിലൂടെ കടന്നുപോയി. പുഴയില്‍ ചാടി മരിച്ച ജാനു, തൂങ്ങിച്ചത്ത കമല, നാട്ടില്‍നിന്നു കാണാതായ സരോജിനി... സ്കൂളില്‍ പോകുമ്പോള്‍ തോണി മറിഞ്ഞു മരിച്ച കൊച്ചുറാണി... അവരില്‍ ആരുടെ പ്രേതമായിരിക്കും....?

അയാള്‍ വിക്കി വിക്കി ചോദിച്ചു... "ഹ് ... ഹാരാത് ....?" പെട്ടെന്നൊരു കാറ്റ് വീശി... അകലെ കുന്നിന്റെ മുകളില്‍ നായ്ക്കള്‍ ഓരിയിട്ടു.  അയാളുടെ തലക്ക് മുകളിലൂടെ ഒരു  വവ്വാലിന്റെ ചിറകടി ശബ്ദം കടന്നുപോയി. പുഴയരികിലെ പൊന്തക്കാട്ടില്‍ എന്തൊക്കെയോ ശബ്ദം കേള്‍ക്കുന്നു. വാഴച്ചുവട്ടില്‍ നിന്ന സ്ത്രീരൂപം കൈയ്യുയര്‍ത്തി തന്നെ വിളിക്കുന്നതുപോലെ. പിന്നെ അത് തന്റെ അടുത്തേക്ക്‌ വരുന്നതുപോലെ നമ്പൂതിരിക്ക് തോന്നി. അയാള്‍ അമ്മേ.... എന്ന് ഉറക്കെ വിളിച്ചെങ്കിലും ആ ശബ്ദം അയാള്‍ പോലും കേട്ടില്ല...പിന്നെ ഒരോട്ടമായിരുന്നു. തൊട്ടു തൊട്ടില്ല എന്നതുപോലെ പ്രേതം പുറകെതന്നെയുണ്ട്‌. വയല്ക്കരയിലൂടെ ഓടി കുമാരന്റെ പറമ്പും കടന്നു മറുവഴിയിലൂടെ ഓടി വീട്ടില്‍ എത്തി. എല്ലാവരും നല്ല ഉറക്കമാണ്. അടുക്കളയില്‍ കയറി കുറെ വെള്ളം എടുത്തു കുടിച്ചു. തന്റെ പരവേശം ആരോട് പറയാന്‍.... ഒരുവിധത്തില്‍ മുറിയില്‍ കയറി കതകടച്ചു കിടന്നു. ഓട്ടത്തിന്റെ തളര്‍ച്ചയില്‍ അറിയാതെ ഉറങ്ങിപ്പോയി.

രാവിലെ പത്തുമണി കഴിഞ്ഞാണ് ഉണര്‍ന്നത്.  ഉറക്കമുണര്‍ന്ന ചാക്കോനമ്പൂതിരിയുടെ മനസ്സില്‍ തലേന്നത്തെ സംഭവങ്ങള്‍ മായാതെ നിന്നു. രാത്രിയിലെ ഓട്ടത്തിനിടയില്‍ എവിടെയൊക്കെയോ തട്ടി ദേഹത്ത് അവിടവിടെ ചെറിയ മുറിവുകള്‍ പറ്റിയിരിക്കുന്നു. ആ മുറിവുകള്‍ കണ്ടപ്പോള്‍ തലേന്നത്തേതു ഒരു സ്വപ്നമായിരുന്നില്ല എന്ന് അയാള്‍ക്ക്‌ ഉറപ്പായി.  ചായ കുടിച്ചിട്ട് അയാള്‍ പറമ്പിന്റെ അതിരിലെ വാഴയുടെ അടുത്തേക്ക്  നടന്നു.  അവിടെ പ്രത്യേകിച്ചൊന്നും കാണാനില്ല. ഈയിടെ കുലച്ച ഒരു വാഴയില്‍ നിന്നും  ഒടിഞ്ഞു കിടന്ന ഇലയുടെ തൂശനറ്റം മുറിച്ചെടുത്തുകൊണ്ട് അയാള്‍ വീട്ടിലേക്കു തിരിച്ചു പോന്നു. ഉച്ചക്ക് ചോറുണ്ണാമല്ലോ. ആ ദിവസം മുഴുവന്‍ തലേന്നത്തെ സംഭവം അയാളുടെ മനസ്സിനെ ഉലച്ചുകൊണ്ടിരുന്നു.

വൈകുന്നേരമേ ചെല്ലപ്പനെ കാണാന്‍ പറ്റിയുള്ളൂ. അവന്‍ എവിടെയോ കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. അവനോടു തലേന്നത്തെ സംഭവങ്ങള്‍ വിശദമായി പറഞ്ഞു.
"ഒലക്കേടെ മൂട്....ഒക്കെ തന്റെ തോന്നലാ... പേടിച്ചുതൂറി... രാവും പകലുമില്ലാതെ നടക്കുന്ന ഞാന്‍ ഇക്കാലത്തിനിടക്ക് ഒരു പ്രേതത്തെപ്പോലും കണ്ടിട്ടില്ല..." ചെല്ലപ്പന്‍ പരിഹസിച്ചു.    എത്ര ശ്രമിച്ചിട്ടും ചാക്കോ നമ്പൂതിരി പറഞ്ഞത് വിശ്വസിക്കാന്‍ ചെല്ലപ്പന്‍ തയാറായില്ല. പ്രേതത്തിനെ സ്വന്തം കണ്ണ് കൊണ്ട് കാണുകയും വിരലുകള്‍കൊണ്ട്‌ സ്പര്‍ശിക്കുകയും ചെയ്യാതെ താന്‍ വിശ്വസിക്കില്ലെന്നായി ചെല്ലപ്പന്‍. ഒടുവില്‍ അവര്‍ ഒരു ഒത്തുതീര്‍പ്പിലെത്തി. അന്ന് രാത്രി രണ്ടുപേരും കൂടി പ്രേതത്തെ കണ്ട സ്ഥലത്ത് പോകുക. ധൈര്യം കിട്ടാന്‍വേണ്ടി പാതിരാത്രിവരെ ചെല്ലപ്പന്റെ വീട്ടില്‍ ഇരുന്നു രണ്ടുപേരും പട്ടയടിച്ചു. പതിരാവായപ്പോള്‍ രണ്ടാളും കൂടി പ്രേതത്തെ പിടിക്കാന്‍ ഇറങ്ങി. ചെല്ലപ്പന്‍ ഒരു കൊച്ചു പിച്ചാത്തി എടുത്തു അരയില്‍ തിരുകി. ഇന്ന് രണ്ടിലൊന്ന് അറിഞ്ഞിട്ടേ മടങ്ങൂ.. രണ്ടാളും നല്ല വീലാണ്.

രണ്ടാളും സംഭവസ്ഥലത്തെത്തി. വാഴച്ചുവട്ടിലേക്ക് നോക്കിയ ചെല്ലപ്പന്‍ കിടുങ്ങിപ്പോയി. വാഴച്ചുവട്ടില്‍ പ്രേതം നില്‍ക്കുന്നു. പൂനിലാവില്‍ അവളുടെ വെള്ളവസ്ത്രം തിളങ്ങി.  ചാക്കോ നമ്പൂതിരി ചെല്ലപ്പന്റെ തോളില്‍ മുറുകെ പിടിച്ചു.   രണ്ടാളും നിന്നനില്‍പ്പില്‍  മൂത്രമൊഴിച്ചു. ചെല്ലപ്പന്‍ തന്റെ പിച്ചാത്തിയില്‍ മുറുകെ പിടിച്ചു.  പെട്ടെന്ന് ചാക്കോനമ്പൂതിരി ഒരു കാര്യം തിരിച്ചറിഞ്ഞു. ഇത് തലേന്നത്തെ പ്രേതമല്ല.
"ചെല്ലപ്പാ ഇത് ഇന്നലെത്തവളല്ലാ.. ഇന്നലത്തവള്‍ സാരിയാ ഉടുത്തിരുന്നത്. ഇവള്‍ക്ക് പാവാടയും ബ്ലൌസുമാ... ദൈവമേ... ഇത് വള്ളം മറിഞ്ഞു മരിച്ച കൊച്ചുറാണിയാ... ഇവള്‍ ഇപ്പോഴും സ്കൂള്‍ യുണിഫോമില്‍ അലഞ്ഞു നടക്കുകയാണോ...?"

പെട്ടെന്നൊരു കാറ്റടിച്ചു. നരിച്ചീറുകള്‍ കരഞ്ഞുകൊണ്ട്‌ പറന്നു. വെളുത്ത ഫ്രോക്കും ഷര്‍ട്ടും ധരിച്ച കൊച്ചുറാണിയുടെ  പ്രേതം ചെല്ലപ്പനെ നോക്കി ചിരിച്ചു. അവള്‍ കൈയുയര്‍ത്തി ചെല്ലപ്പനെ അടുത്തേക്ക് വിളിച്ചുകൊണ്ടു പറഞ്ഞു.
"ചെല്ലപ്പന്‍ ചേട്ടാ... എന്റെ അടുത്തേക്ക് വാ... എന്റെ അടുത്ത് വന്നു എന്നെ തൊട്ടു നോക്കൂ.. എന്നാലല്ലേ ചെല്ലപ്പന്‍ ചേട്ടന്‍ വിശ്വസിക്കുകയുള്ളൂ... വാ..."

ചെല്ലപ്പന്‍ ഒരു സ്വപ്നത്തിലെന്നപോലെ കൊച്ചുറാണിയുടെ അടുത്തേക്ക് നടന്നു. അവന്‍ രണ്ടു കൈകളും വിടര്‍ത്തി അവളെ കെട്ടിപ്പിടിച്ചു അവന്റെ നെഞ്ചോട്‌ ചേര്‍ത്തു.
"എനിക്ക് വിശ്വാസമായി.... എനിക്ക് വിശ്വാസമായി....."

രാവിലെ സൊസൈറ്റിയിലേക്ക് പാലുമായി പോയ കുമാരനും പപ്പനും ചേര്‍ന്നാണത്രെ  വഴില്‍ ബോധമറ്റു  കിടന്ന ചാക്കോ നമ്പൂതിരിയേയും അറ്റം  മുറിച്ച വാഴയിലയെ നെഞ്ചോട്‌ ചേര്‍ത്ത് വാഴയില്‍ ചാരിനിന്ന നിലയില്‍ കണ്ടെത്തിയ ചെല്ലപ്പനെയും ആശുപതിയില്‍ എത്തിച്ചത്.

Jun 11, 2012

മദ്യപുരാണം

ചിലരെ സംബന്ധിച്ചിടത്തോളം മദ്യം ഒരു മാന്ത്രികശക്തി തന്നെയാണ്. പണം കൊണ്ട് നേടാന്‍ കഴിയാത്തത് ചിലപ്പോള്‍ ഒരു കുപ്പി മദ്യം കൊണ്ട് സാധിക്കും. ഈയിടെ തിരുവനന്തപുരത്തു ബിവറേജസില്‍ കള്ളന്‍ കയറി. മേശയിലുണ്ടായിരുന്ന അഞ്ചു ലക്ഷത്തില്‍പരം രൂപ അവര്‍ ശ്രദ്ധിച്ചതേയില്ല. ഒമ്പത് കുപ്പി മദ്യവുമായി കടന്നുകളഞ്ഞു.

സര്‍ക്കാരിനു ഏറ്റവും കൂടുതല്‍ നികുതി ലഭിക്കുന്നത് മദ്യവില്പനയില്‍ നിന്നാണത്രേ. അതുകൊണ്ടാവാം സര്‍ക്കാര്‍ വാറ്റു നടപ്പാക്കുന്നു എന്നു കേട്ടപ്പോള്‍ ഞാന്‍ കരുതിയത് പണ്ടെങ്ങോ നിന്നു പോയ ചാരായംവാറ്റു സര്‍ക്കാര്‍ അനുമതിയോടെ വീണ്ടും തുടങ്ങുമെന്നാണ്. പക്ഷെ അതു പുതിയൊരു നികുതി സമ്പ്രദായമാണെന്ന് പിന്നീടാണ് മനസ്സിലായത്‌. 

എന്റെ കുട്ടിക്കാലത്ത് കുടിയേറ്റ മേഖലയായ ഞങ്ങളുടെ നാട്ടില്‍ രണ്ടുതരം വാറ്റുകള്‍ നിലനിന്നിരുന്നു. ഒന്ന് ചാരായം വാറ്റ്. രണ്ടാമത്തേത് തെരുവ വാറ്റ്. തെരുവപ്പുല്ല് വളര്‍ത്തി വാറ്റി പുല്‍തൈലം ഉണ്ടാക്കുന്നതാണ് തെരുവവാറ്റ്. കാപ്പിയും കപ്പയും മാത്രമായിരുന്നു നാട്ടിലെ പ്രധാന കൃഷികള്‍. ഇവ രണ്ടും വര്‍ഷത്തില്‍ ഒരു തവണ മാത്രം വിളവെടുക്കുന്ന കൃഷികളായതിനാല്‍ എല്ലാ സീസണിലും വരുമാനം നല്‍കുന്ന രണ്ടു വാറ്റുകളും ഒരു സൈഡുബിസിനസ് പോലെ നാട്ടിലാകെ പ്രചാരത്തില്‍ ഉണ്ടായിരുന്നു. വിറകിനു ക്ഷാമം നേരിട്ടതും മറ്റു കൃഷികളുടെ വരവോടെ പുല്ലു വളര്‍ത്താന്‍ സ്ഥലമില്ലാതായതും തെരുവവാറ്റു എന്ന വ്യവസായം ക്രമേണ  ശോഷിച്ചു നാട്ടില്‍ നിന്നും അപ്രത്യക്ഷമാകാന്‍ കാരണമായി. ചാരായം വാറ്റു വീണ്ടും കുറേക്കാലംകൂടി പിടിച്ചു നിന്നു. ഉള്നാടുകളിലേക്ക് റോഡുകള്‍ വളര്‍ന്നതും എക്സൈസ് വകുപ്പ് കാര്യക്ഷമമായതും ചാരായം വാറ്റിനും തിരിച്ചടിയായി. കൂടാതെ സര്‍ക്കാര്‍ അവിടവിടെ ചാരായഷാപ്പുകള്‍ തുടങ്ങിയതും കള്ളവാറ്റു നിര്‍ത്തുന്നതിനു പലര്‍ക്കും പ്രേരണയായി.

ചാരായം വാറ്റ് ഒരു പ്രത്യേക കല തന്നെയായിരുന്നു. ചിലര്‍ പട്ടാപ്പകല്‍ പോലും വീടിനുള്ളില്‍ ചാരായം വാറ്റിയിരുന്നു. എന്നാല്‍ ഇതു മറ്റുള്ളവര്‍ അറിയാതെ അതീവ രഹസ്യമായാണ് ചെയ്യുന്നതെന്നാണ് അവരുടെ വിചാരം. വഴിപോക്കരായിരുന്നു ഇവരുടെ പ്രധാന ശല്യം. അക്കാലത്തു റോഡുകള്‍ ഇല്ലാതിരുന്നതിനാല്‍ ധാരാളം കുറുക്കുവഴികള്‍ ഉണ്ടായിരുന്നു. ഈ കുറുക്കുവഴികള്‍ ആരുടെയെങ്കിലും പറമ്പില്‍കൂടിയോ മുറ്റത്തുകൂടിയോ ഒക്കെ ആകാം. വെയിലത്ത് നടന്നു ക്ഷീണിച്ചവര്‍ ഇടയ്ക്കു കാണുന്ന വീടുകളില്‍ കയറി കുറച്ചു വെള്ളം വാങ്ങി കുടിച്ചു അല്‍പനേരം വിശ്രമിച്ചിട്ട് യാത്ര തുടരും. അങ്ങനെ ഏതെങ്കിലും വീട്ടിലേക്കു ചെല്ലുമ്പോള്‍ അവിടെ തകൃതിയായി വാറ്റ് നടക്കുന്നുണ്ടാകാം. ഈ ശല്യങ്ങളെ ദൂരെ കാണുമ്പോഴേ വീട്ടിലെ സ്ത്രീകള്‍ നേരത്തെ കരുതി വച്ചിരുന്ന ചാണകമെടുത്തു വീടിന്റെ തിണ്ണ മെഴുകാന്‍ തുടങ്ങും.(ഓടു മേഞ്ഞ വീടും സിമന്റ് തിണ്ണയുമൊക്കെ അക്കാലത്ത് വിരളമായിരുന്നു.)  വെള്ളം കുടിക്കാന്‍ കയറുന്ന വഴിപോക്കര്‍ തിണ്ണയിലേക്ക് കയറിയിരുന്നു വിശേഷം പറഞ്ഞിരിക്കുന്നത് തടയാനാണിത്. പകല്‍ ഇതാണ് രീതിയെങ്കില്‍ രാത്രി മറ്റൊരടവാണ് പ്രയോഗിക്കുക. ചൂട്ടുമായി ആരെങ്കിലും പടികയറി വരുന്നത് കാണുമ്പോഴേ വീട്ടുകാര്‍ എല്ലാവരുംകൂടി ഉച്ചത്തില്‍ പ്രാര്‍ത്ഥന ചൊല്ലല്‍/നാമം ജപിക്കല്‍ തുടങ്ങും. സന്ധ്യാപ്രാര്‍ത്ഥന നടക്കുന്ന വീട്ടില്‍ ആരും ശല്യത്തിന് ചെല്ലില്ലല്ലോ.

കുട്ടിക്കാലത്ത് എക്സൈസ് റയിഡ് ഒരു സ്ഥിരം കാഴ്ചയായിരുന്നു. എക്സൈസുകാര്‍ അറിയപ്പെട്ടിരുന്നത് സ്കോടുകാര്‍ എന്നായിരുന്നു. പാവാടപോലുള്ള കാക്കി നിക്കറും കാക്കി ഷര്‍ട്ടും ആണ് വേഷവിധാനം. സ്കൂള്‍ വിട്ടു വരുമ്പോള്‍, വീതിയുള്ള വഴി അവസാനിക്കുന്നിടത്ത് ഒരു ജീപ്പ് നില്‍ക്കുന്നത് കണ്ടാല്‍ ഒരു കാര്യം തീര്ച്ചയാക്കാം. സ്കോടുകാര്‍ ഇറങ്ങിയിട്ടുണ്ട്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ വരവ്. ജീപ്പിന്റെ ശബ്ദം കേള്‍ക്കുമ്പോഴേ കള്ളവാറ്റുള്ള വീടുകളിലെ ആണുങ്ങള്‍ മുങ്ങും. സ്ത്രീകള്‍ തുണി അലക്കാനായി അടുത്തുള്ള പുഴയിലേക്ക്  നീങ്ങും. വീടുകളില്‍ ചെറിയ കുട്ടികള്‍ ആരെങ്കിലും  ഉണ്ടെങ്കിലായി ഇല്ലെങ്കിലായി. എന്നാലും ഒരാളെയെങ്കിലും ഈ സ്കോടുകാര്‍ പൊക്കും. ആ ഹതഭാഗ്യനെ തൊണ്ടി സാധനങ്ങള്‍ സഹിതം അറസ്റ്റു ചെയ്തു കൊണ്ടുപോകും. കോട കലക്കിയിടുന്ന വലിയ മണ്‍കലം, വറ്റാനുപയോഗിക്കുന്ന വലിയ കലം, ഓവുകലം, വാറ്റിയെടുത്ത ചാരായം എന്നിവയായിരിക്കും തൊണ്ടിമുതല്‍. ഈ തൊണ്ടിയെല്ലാം കോടതിയില്‍ ഹജരക്കുമത്രേ. പലപ്പോഴും ബസ്സില്‍ ടൌണിലേക്ക് പോകുമ്പോള്‍ റോഡ്‌ സൈഡിലുള്ള കോടതിയുടെ വരാന്തയില്‍ വലിയ മണ്‍കലങ്ങള്‍ അടുക്കിവച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

നാട്ടിലെ പുരുഷന്മാര്‍ ഒട്ടുമുക്കാലും മദ്യപാനികള്‍ ആയിരുന്നു. അപൂര്‍വ്വം ചില സ്ത്രീകളും. വീട്ടില്‍ വാറ്റാത്തവര്‍ ചാരായക്കടയിലോ വാറ്റുള്ള വീടുകളിലോ പോയി കുടിക്കും. ചില മാന്യന്മാര്‍ സാധനം വീട്ടിലേക്കു വരുത്തിച്ചു കഴിക്കും. പുറത്തു പോയി മദ്യപിച്ചിരുന്ന ചില കഥാപാത്രങ്ങളെക്കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഇവരെല്ലാം തന്നെ നാട്ടിലെ കൃഷിക്കാരായ സാധാരണക്കാരായിരുന്നു. നാലുമണിവരെ പറമ്പിലോ പാടത്തോ പണിയെടുത്തു പുഴയില്‍ പോയി കുളിച്ചു വീട്ടില്‍ വന്നു ഒരു കാപ്പിയും കുടിച്ചിട്ട് പതുക്കെ ഇറങ്ങും. സന്ധ്യ മയങ്ങുന്നതോടെ ചാരായഷാപ്പിലെത്തും. ചിലര്‍ നൂറോ ഇരുന്നൂറോ മില്ലി അടിച്ചിട്ട്, വീട്ടില്‍ വച്ചു കഴിക്കാന്‍ ഒന്നോ രണ്ടോ കുപ്പിയും വാങ്ങി നേരെ വീട്ടിലേക്കു തിരിച്ചു പോകും. ഇവരെക്കൊണ്ട് പൊതുജനങ്ങള്‍ക്ക്‌ യാതൊരു ശല്യവും ഇല്ല. സ്വന്തം വീട്ടില്‍ എത്തിയതിനു ശേഷമാണ് ഇക്കൂട്ടര്‍ തങ്ങളുടെ വിശ്വരൂപം പുറത്തെടുക്കുന്നത്. പിന്നെ വഴക്കായി, ബഹളമായി, ഭാര്യയെയും മക്കളെയും തല്ലുക, ചട്ടിയും കലവും പൊട്ടിക്കുക തുടങ്ങിയ ഇന്‍ഡോര്‍ കലാപരിപാടികള്‍ ഉറങ്ങുന്നതുവരെ നീളും. പിറ്റേന്ന് പുലര്‍ന്നാല്‍ ആളൊരു പുതിയ മനുഷ്യനായി. ശുദ്ധം പാവം...

മറ്റൊരു കഥാപാത്രം. ആള്‍ ശുദ്ധന്‍, ബലഹീനന്‍. നല്ലൊരു കാറ്റടിച്ചാല്‍ താഴെ വീഴും. എന്നാലും നല്ല കപ്പാസിറ്റിയാണ്. ഇദ്ദേഹം എന്നും ഒരു ആറുമണിയോടെ ചാരായഷാപ്പിലെത്തും. നിര്‍ത്താതെ നാലോ അഞ്ചോ നൂറടിക്കും. പിന്നെ ഒരു സൈഡില്‍ മാറി ഇരിക്കും. ആ ഇരുന്ന ഇരുപ്പില്‍ ഉറങ്ങിപ്പോകും. ഒരു പത്തുപത്തരയാകുമ്പോള്‍ ഉണരും അപ്പോഴേക്കും ഷാപ്പ്‌ അടച്ചിരിക്കും. പ്രദേശം വിജനം. മൂപ്പന്‍ നേരെ വീട്ടിലേക്കു നടക്കും. സ്വതവേ പേടിത്തൂറിയായ ഇയാള്‍ പല ശബ്ദങ്ങളില്‍ ഉച്ചത്തില്‍ സംസാരിച്ചു കൊണ്ടാണ് നടക്കുക. മൂന്നുനാലുപേര്‍ സംസാരിച്ചുകൊണ്ട് പോകുന്നത് പോലെയേ ദൂരെനിന്നു കേള്‍ക്കുന്നവര്‍ക്ക് തോന്നുകയുള്ളൂ. വീട്ടിലെത്തിയാല്‍ ഇയാള്‍ ശാന്തനാണ്.

അടുത്തയാള്‍, സന്ധ്യയോടെ വീട്ടില്‍ നിന്നിറങ്ങുന്നു. വെള്ളമുണ്ട്, ഷര്‍ട്ട്‌, ഷര്‍ട്ടിനുമീതെ ഒരു സ്വെറ്റെര്‍, തലയില്‍ വെള്ള തോര്‍ത്തുകൊണ്ട് കെട്ട് ഇത്രയുമായിരിക്കും വസ്ത്രാലങ്കാരം കയ്യില്‍ ഒരു ടോര്‍ച് കരുതും. ഷാപ്പില്‍ ചെന്നു ആവശ്യത്തിലധികം കഴിക്കും. സഹകുടിയന്മാരുമായി എന്തെങ്കിലും കശപിശയോടെ അദ്ദേഹത്തിന്‍റെ കലാപരിപാടി ആരംഭിക്കുന്നു. ഷാപ്പില്‍നിന്ന് പിണങ്ങി വീട്ടിലേക്കു തിരിക്കുന്നു. യാത്രയിലുടനീളം ഷാപ്പുകാരനേയും മറ്റു കുടിയന്മാരെയും ഉച്ചത്തില്‍ തെറി വിളിച്ചുകൊണ്ടാണ്‌ യാത്ര. ദേഷ്യത്തിന്റെ മൂര്ദ്ധന്യാവസ്ഥകളില്‍ സ്വന്തം വസ്ത്രങ്ങള്‍ ഓരോന്നായി പറിച്ചു ദൂരെ കളയുന്നു. വീട്ടിലെത്തുമ്പോഴേക്കും ആള്‍ പൂര്‍ണനഗ്നായിരിക്കും. വീടിന്റെ പടിക്കല്‍ എത്തുമ്പോഴേക്കും ഭാര്യ വേറെ മുണ്ടുടുപ്പിച്ചു വീട്ടിലേക്കു ആനയിച്ചു കൊണ്ടു പോകും. അതിരാവിലെ മക്കള്‍ വഴിയില്‍ നിന്നു തലേദിവസത്തെ തുണികളും ടോര്‍ച്ചും തപ്പിയെടുത്തു കൊണ്ടുവരും.

അടുത്ത കഥാപാത്രം, ഉച്ചക്ക് മുന്‍പേ ഷാപ്പിലെത്തും. കയ്യിലുള്ള കാശിനു ആദ്യം തന്നെ നൂറടിക്കും. പിന്നെ ഓരോ കുടിയന്മാര്‍ വരുന്നമുറക്ക് അവരുടെ കയ്യില്‍നിന്നു ഓസാന്‍ തുടങ്ങും. ഷാപ്പടയ്ക്കുമ്പോഴേക്കും ഫുള്‍ ഫോമിലാകും. പിന്നെ വീട്ടിലേക്കു നടക്കും. നല്ല ഉച്ചത്തില്‍ പാട്ട്, തെറിവിളി, കഥാപ്രസംഗം, കൈകൊട്ടിക്കളി, ഡാന്‍സ് എന്നിവ അവതരിപ്പിച്ചുകൊണ്ടാണ് യാത്ര. സ്വന്തമായി നിര്‍മ്മിച്ച ചില പാട്ടുകളും ഉണ്ടാവും. വിരോധമുള്ള ആളുകളുടെ വീടിനു മുമ്പിലെത്തുമ്പോള്‍ അവിടെ അര മണിക്കൂര്‍ നിന്നു തെറിവിളിക്കും. പിന്നെ കലാപരിപാടികളുമായി മുമ്പോട്ട്‌ നീങ്ങും. പാതിരാ കഴിയുമ്പോഴേക്കും വീടെത്തും. ഒരിക്കല്‍ ആരോ ഇദ്ദേഹത്തെ ഇരുട്ടടി അടിച്ചു. അതിനു ശേഷം ആ സ്പോട്ടിനു അടുത്തെത്തുമ്പോള്‍ ശബ്ദം നിലക്കും. പിന്നെ അവിടെനിന്നും ഒരു ഫര്‍ലോങ്ങ്‌ പിന്നിട്ട ശേഷമേ ടിയാന്റെ ശബ്ദം കേള്‍ക്കുകയുള്ളൂ.

അടുത്ത കഥാപാത്രം അല്പം വ്യത്യസ്തനാണ്. ആള്‍ സ്ഥലത്തെ പ്രധാന റൌഡികളില്‍ ഒരാള്‍. ഇയാള്‍ ഷാപ്പില്‍ പോയി കുടിക്കില്ല. കുറച്ചു ദൂരെയുള്ള ഒരു വാറ്റുകാരന്റെ വീട്ടില്‍ പോയേ കുടിക്കൂ. വൈകിട്ട് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തലയില്‍ ഒരു വട്ടക്കെട്ടും കയ്യില്‍ ഒരു വെട്ടുകത്തിയും കാണും. ഈ യാത്രയില്‍ വെട്ടുകത്തിക്ക് ഒറ്റ ഉപയോഗമേ ഉള്ളൂ. അതു പറയുന്നതിന് മുന്‍പ് മറ്റൊരാളെ പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. കൊച്ചാപ്പി. ഇയാള്‍ ശുദ്ധരില്‍ ശുദ്ധനായ ഒരു പാവം. കുടിയില്ല, വലിയില്ല, നല്ല അധ്വാനി. അല്പം ധൈര്യക്കുറവുണ്ടെന്നതൊഴിച്ചാല്‍ ആള്‍ പരമയോഗ്യന്‍. നേരം വെളുക്കുന്നതേ പണിക്കിറങ്ങും. കള്ളന്മാരും കന്നുകാലികളും കയറാതെ തന്റെ പറമ്പിന്റെ നാലതിരും നല്ലതുപോലെ വേലികെട്ടി സൂക്ഷിക്കുന്ന ഉത്തമകൃഷിക്കാരന്‍. ഇയാളുടെ സ്ഥലത്തുകൂടിയാണ് നാട്ടുവഴി കടന്നുപോകുന്നത്. വഴിയിലൂടെ കന്നുകാലികള്‍ കടക്കാതിരിക്കാന്‍ രണ്ടതിരിലും ഓരോ കടമ്പ ഉണ്ടാക്കി വച്ചിട്ടുണ്ട് ഇദ്ദേഹം. ഈ കടമ്പ കടന്നാണ് നമ്മുടെ കുടിയന്‍ കഥാപാത്രം വാറ്റുകാരന്റെ വീട്ടിലേക്കു പോകുന്നത്. പോകുമ്പോള്‍ കൊച്ചാപ്പിയുമായി കുശലാന്വേഷണങ്ങള്‍ നടത്തിയാണ് പോവുക. രാത്രി വൈകി തിരിച്ചു പോകുമ്പോള്‍ നല്ല ഫിറ്റായിരിക്കും. ഒരു കുപ്പി കയ്യില്‍ കരുതിയിട്ടുണ്ടാകും. കൊച്ചാപ്പിയുടെ കടമ്പയുടെ അടുത്തെത്തുമ്പോള്‍ അയാളിലെ റൌഡി പുറത്തുചാടും. "ആരാടാ ഇവിടെ കടമ്പ കെട്ടിയത്...? ഫൂ.... അവന്റെ &%;#@*% ടെ ഒരു കടമ്പ....." പിന്നെ കയ്യില്‍ കരുതിയ വെട്ടുകത്തികൊണ്ട് രണ്ടു വശത്തെയും കടമ്പകള്‍  വെട്ടിമുറിച്ചു ദൂരെ എറിയും. എന്നിട്ട് വിശാലമായി നടന്നുപോകും. ഇതെല്ലാം കണ്ടുകൊണ്ടു ഒരാള്‍ നിശബ്ദനായി കയ്യാലയുടെ പുറകില്‍ ഇരിക്കുന്നുണ്ടാകും. പാവം കൊച്ചാപ്പി. മറ്റെന്തു ചെയ്യാന്‍? അതിരാവിലെ എണീറ്റു കടമ്പ പഴയത് പോലെ കെട്ടിവക്കും. രാത്രി വീണ്ടും കയ്യലാപ്പുറകില്‍ ഒളിച്ചിരുന്നു കടമ്പ വെട്ടിമുറിച്ചെറിയുന്നത് കാണും. ഒരിക്കല്‍ അബദ്ധവശാല്‍ കൊച്ചാപ്പി കുടിയനോട് കടമ്പ മുറിക്കാതിരുന്നുകൂടെ എന്നു ചോദിച്ചു. "ട്ടേ"  എന്നൊരു ശബ്ദം കേട്ടതോര്‍മ്മയുണ്ട്. നേരം വെളുത്തു ബോധം വന്നപ്പോള്‍ മാത്രമാണ് ബോധം പോയ വിവരം കൊച്ചാപ്പി അറിഞ്ഞത്.

ഇനിയും അനവധി മദ്യ പുരാണങ്ങള്‍ പറയാനുണ്ട്. അതു ഇനിയൊരിക്കലാകാം