Jun 14, 2010

പട്ടിയുണ്ട് സൂക്ഷിക്കുക

പട്ടിയെ പേടിയില്ലാത്തവര്‍  ഉണ്ടോ..?   എന്നാല്‍ ഇങ്ങനെ പട്ടിയെ പേടിയുള്ളവരുണ്ടോ.... ചാക്കോനമ്പൂതിരി രണ്ടാമത്തെ കൂട്ടരുടെ നേതാവാണ്‌.  എവിടെയെങ്കിലും പോകുന്ന വഴി ഒരു പട്ടിയുടെ നിഴല്‍ കണ്ടാല്‍ മതി, ചാക്കോ നമ്പൂതിരിയുടെ ധൈര്യം മുഴുവന്‍ ചോര്‍ന്നു  ചോര്‍ന്നു ധരിച്ചിരിക്കുന്ന വസ്ത്രം ദേഹത്ത് ഒട്ടിപ്പിടിക്കാന്‍ തുടങ്ങും. എന്താണെന്നറിയില്ല ഒരുവിധപ്പെട്ട പട്ടികള്‍ക്കൊക്കെ ചാക്കോ നമ്പൂതിരിയെ കണ്ടാല്‍ ഒന്ന് കടിക്കാനോ അല്ലെങ്കില്‍ മിനിമം  ഒന്ന് പേടിപ്പിച്ചു വിടാനെങ്കിലും  തോന്നിപ്പോകും. നമ്പൂതിരിയുടെ കുട്ടിക്കാലത്ത് അടുത്തൊരു വീട്ടില്‍ ഒരു ഒറ്റക്കണ്ണന്‍  നായ ഉണ്ടായിരുന്നു. കണ്ണുകാണാത്ത സൈഡില്‍ കൂടി പതുങ്ങിച്ചെന്നു പട്ടിയെ തല്ലുകയോ കല്ലെറിയുകയോ ചെയ്യുന്നത് ചാക്കോച്ചന്റെ ഒരു ബാല്യകാല ചാപല്യമായിരുന്നു.  ഇതിനായി പട്ടിയുടെ ഉടമസ്ഥനില്‍ നിന്നും അപ്പന്‍  നമ്പൂതിരിയില്‍നിന്നും ചാക്കോച്ചന്‍ തല്ലു കുറച്ചൊന്നുമല്ല വാങ്ങിക്കൂട്ടിയിരുന്നത്. ഓരോ തവണ  തല്ലു കിട്ടുമ്പോഴും ഉണ്ണിനമ്പൂതിരി ഒറ്റക്കണ്ണന്‍നായയെ പൂര്‍വാധികം  വാശിയോടെ കല്ലെറിഞ്ഞു. അങ്ങനെ ഒരു പ്രാവശ്യത്തെ ഏറു എവിടെയോ അസ്ഥാനത്ത്  കൊണ്ടു, പട്ടിയെ തെക്കൊട്ടെടുത്തു. ആ ക്രൂരകൃത്യത്തിനു ദൃക്സാക്ഷികള്‍ ആരും  ഇല്ലാതിരുന്നതിനാല്‍ ചാക്കോച്ചന്‍ നമ്പൂതിരി സംശയത്തിന്റെ ആനുകൂല്യത്തില്‍  കാര്യമായ ശിക്ഷാനടപടികളില്‍ നിന്നും കഷ്ടിച്ചു  രക്ഷപെട്ടു. പക്ഷെ ഒറ്റക്കണ്ണന്റെ ശാപം ചാക്കോച്ചനെ ഗ്രസിച്ചു. ഒരു രാത്രി ചാക്കോച്ചന്‍ ഭീമാകാരനായ ഒറ്റക്കണ്ണന്‍ തന്നെ കടിച്ചുകീറാന്‍ വരുന്നത് സ്വപ്നം കണ്ടു..... പേടിച്ചു നിലവിളിച്ചു.... കിടക്കപ്പായയില്‍ മൂത്രമൊഴിച്ചു..... അന്നുമുതല്‍ ശ്വാനവര്‍ഗം  ചാക്കോച്ചന്റെ ശാശ്വതശത്രുവായി.

സ്കൂളിലും കോളെജിലുമൊക്കെ ചാക്കോച്ചന്‍ അറിയപ്പെടുന്ന ഒരു കായിക താരമായിരുന്നു. ദീര്‍ഘദൂരഓട്ടം, അഥവാ  ക്രോസ്കണ്ട്രി ആയിരുന്നു പ്രധാന ഐറ്റം. ക്രോസ്കണ്ട്രിയില്‍ സംസ്ഥാനതലത്തിലും യുണിവേഴ്സിറ്റി തലത്തിലും ചാക്കോച്ചന്‍ മത്സരിച്ചിട്ടുണ്ട്. ഓണക്കാലത്ത് നാട്ടിലെ ക്ലബ്ബുകള്‍ സംഘടിപ്പിച്ചിരുന്ന ക്രോസ്കണ്ട്രി മത്സരങ്ങളില്‍ മിക്കവാറും ചാക്കോനമ്പൂതിരി ആയിരുന്നു ഗപ്പും പ്രൈസ്‌മണിയും നേടിയിരുന്നത്. ഏതെങ്കിലും ഒരു മത്സരത്തില്‍ ചാക്കോച്ചനു സമ്മാനം കിട്ടാതിരുന്നിട്ടുന്ടെങ്കില്‍ അതിനു പിന്നില്‍ ഏതെങ്കിലും ഒരു പട്ടിയുടെ കരിനിഴല്‍ ഉണ്ടാവും. ഒരിക്കല്‍ പത്തു കിലോമീറ്റര്‍  ദൈര്‍ഘ്യമുള്ള ഒരു ക്രോസ്കണ്ട്രിയില്‍ മറ്റു  ഓട്ടക്കാരില്‍  നിന്നും ഏതാണ്ട് ഒരു കിലോമീറ്റര്‍ മുന്നിലായി ചാക്കോച്ചന്‍ ലീഡ് ചെയ്യുകയായിരുന്നു. ഫിനിഷിംഗ്പോയിന്റിലേക്ക്  കഷ്ടിച്ച് അര കിലോമീറ്റര്‍ കാണും.  ദാ നില്‍ക്കുന്നു... നമ്രമുഖിയായി  നഖം കടിച്ചു നാണം കുണുങ്ങി ഒരു ശ്വാനസുന്ദരി..  നടുറോഡില്‍.... കര്‍ത്താവേ ഓട്ടത്തിനിടയിലും പരീക്ഷിക്കുകയാണോ...  നമ്പൂരിച്ചന്‍ സഡന്‍ബ്രേക്കിട്ടു ഒറ്റ നില്‍പ്പായി. പുറകെ വന്നവര്‍ ഓടിക്കയറി ഗപ്പും കൊണ്ടുപോയി. മറ്റു പലപ്പോഴും യാത്രക്കിടയില്‍ ശ്വാനഭീതിമൂലം ചാക്കോച്ചനു വഴിമാറി പോകേണ്ടി വന്നിട്ടുണ്ട്.  വേറെ വഴിയില്ലെങ്കില്‍ പട്ടി പോകുന്നതുവരെ ദൂരെ കാത്തുനില്‍ക്കും.  ബസില്‍ നിന്നിറങ്ങുമ്പോള്‍ പട്ടിയെ കണ്ടു ചാക്കോച്ചന്‍ തിരിച്ചു കയറിയിട്ടുമുണ്ട്.

ഒരു ഓണക്കാലത്ത് ഞങ്ങളുടെ അടുത്ത നാട്ടില്‍ നടന്ന  ഒരു ക്രോസ്കണ്ട്രി മത്സരത്തില്‍ ഒന്നാം സമ്മാനമായ സൈക്കിള്‍ ചാക്കോച്ചന്‍ നേടി. തിരുവോണദിവസം ഉച്ചകഴിഞ്ഞായിരുന്നു സമ്മാനദാനം. തിരിച്ചു വീട്ടിലേക്കു സമ്മാനം കിട്ടിയ സൈക്കിളിലാണ് യാത്ര. കൂട്ടിനു സുഹൃത്ത് സണ്ണിച്ചനുമുണ്ട്. അദ്ദേഹവും ഒരു പട്ടിപ്പേടിക്കാരനാണ്.   രണ്ടുപേരുംകൂടി പുത്തന്‍സൈക്കിളിലാണ് യാത്ര.  തളര്‍ച്ച തോന്നുമ്പോള്‍ രണ്ടാളും മാറിമാറി ചവിട്ടി. വീടിനടുത്തുള്ള ടൌണില്‍ എത്തിയപ്പോള്‍ നല്ല ഫ്രഷ്‌ അയല വില്‍ക്കാന്‍ വച്ചിരിക്കുന്നത് കണ്ടു.സണ്ണിച്ചന്‍ രണ്ടു കിലോ അയല വാങ്ങി ഒരു പ്ലാസ്റ്റിക് കവറില്‍ പിടിച്ചു. അവിടുന്നങ്ങോട്ട് പുറകിലിരുന്ന ആള്‍ കവര്‍ പിടിച്ചു. അങ്ങനെ ആഘോഷമായി കഥകളൊക്കെ പറഞ്ഞു രണ്ടാളുംകൂടി യാത്ര തുടരുമ്പോള്‍ ദാ വരുന്നു അടുത്ത പാര. വഴിയരികിലുള്ള ഒരു വീട്ടില്‍ ഒരു നായ കുരച്ചുകൊണ്ടു ചാടിവീണു. വഴിയരികില്‍ താമസിക്കുന്നവര്‍ നായ്ക്കളെ പൂട്ടിയിടെണ്ടേ..? സാമദ്രോഹികള്‍. ഈ പട്ടിക്കു വഴിയെ വരുന്ന വണ്ടികളുടെ പുറകെ കുരച്ചുകൊണ്ടു ഓടുന്ന ശീലമുണ്ടായിരുന്നു എന്ന ബലഹീനത ഒഴിച്ചാല്‍ ഇവരോട് പ്രത്യേക വെറുപ്പോ താല്പര്യമോ ഒന്നുമില്ലായിരുന്നു. ചാക്കോച്ചന്‍ പ്രാണഭയം കൊണ്ടു ആഞ്ഞുചവിട്ടി. സണ്ണിച്ചന്‍ കാലു രണ്ടും പൊക്കിപ്പിടിച്ച് ഒരു കയ്യില്‍ പ്ലാസ്റ്റിക് കവറുമായി പിന്‍സീറ്റില്‍. ഒപ്പം ഓടിയെത്തിയ പട്ടി സണ്ണിച്ചന്റെ കാലില്‍ കടിക്കാന്‍ ശ്രമിച്ചു. പക്ഷെ കടി കൊണ്ടത്‌ പ്ലാസ്റ്റിക് കവറിന്റെ മൂലയിലാനെന്നു മാത്രം. പച്ചമീനിന്റെ ടേസ്റ്റ് പിടിച്ച പട്ടി കുരച്ചു നേരം കൂടി സൈക്കിളിന്റെ പുറകെ  ഓടി നോക്കിയെങ്കിലും ചാക്കോച്ചന്റെ ഒപ്പം പിടിച്ചു നില്കാനവാതെ ശ്രമം ഉപേക്ഷിച്ചു. കുറെയേറെ പോയിക്കഴിഞ്ഞപ്പോഴാണ്‌ പ്ലാസ്റ്റിക് കവറിന്റെ ഭാരം കുറഞ്ഞു വരുന്ന കാര്യം സണ്ണിച്ചന്‍ മനസ്സിലാക്കിയത്‌.
"എടാ... സൈക്കിള്‍ നിര്‍ത്ത്.... അയല മുഴുവന്‍ ലീക്കായി....
ആര് കേള്‍ക്കാന്‍...!!!..  പട്ടി കടിക്കാന്‍ ഓടിക്കുമ്പഴാ  അവന്റെ ഒരു അയല....!!!

റോഡ്‌ വളവു തിരിഞ്ഞു കുന്നിറങ്ങി ചെല്ലുന്നത് ചെറിയപുഴ പാലത്തിലേക്കാണ്. പാലത്തിലൂടെ വാഹനങ്ങള്‍ ഓടിത്തുടങ്ങിയ കാലത്ത് പാലത്തിനു കൈവരി ഉണ്ടായിരുന്നത്രേ. ഞങ്ങള്‍ക്കൊക്കെ അതൊരു കേട്ടറിവ് മാത്രമായിരുന്നു. കാലാകാലങ്ങളില്‍ ജീപ്പ്, ബൈക്ക് മുതലായവ പുഴയിലേക്ക് പറന്നിറങ്ങുന്നത് ഞങ്ങള്‍ക്ക് പരിചിതമായിരുന്നു. പക്ഷെ സൈക്കിളുകള്‍ ഇതുപോലെ വിരളമായിട്ടെ ആകാശയാത്ര നടത്താറുണ്ടായിരുന്നുള്ളൂ. പാലത്തില്‍നിന്നു ആരോ താഴേക്കു ചാടിയ ശബ്ദം കേട്ടു ഓടിക്കുടിയവര്‍ ആദ്യം ഒന്നും കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സൈക്കിള്‍ പൊന്തിവന്നു, പിന്നെ സൈക്കിളിന്റെ താഴെ ചാക്കോച്ചന്റെ തലയും കാണപ്പെട്ടു. പിന്നെ കുറച്ചു മാറി ഒരു പ്ലാസ്റിക് കവറും പിന്നാലെ സണ്ണിച്ചനും പ്രത്യക്ഷനായി.
"ഹല്ലാ... ഇവമ്മാരിപ്പം ക്രോസ്കണ്ട്രി നിര്‍ത്തി നീന്തല്‍ തുടങ്ങിയോ...? "  കാഴ്ചക്കാരില്‍ ഒരുത്തന്റെ കമന്റ്..

ഒരു വിധത്തില്‍ തപ്പിപ്പിടിച്ചു കരക്ക്‌ കയറാന്‍ നോക്കിയപ്പോള്‍ കണ്ട കാഴ്ച ചാക്കോച്ചനെ തളര്‍ത്തിക്കളഞ്ഞു.