Aug 7, 2011

ഡ്രൈവിംഗ് ലൈസന്‍സ് - രണ്ടാം യജ്ഞം


ഇതിന്റെ ഒന്നാം ഭാഗം വായിക്കാന്‍ ഈ ക്ലച്ച് അമര്‍ത്തുക.


അടുത്ത ഒരാഴ്ച പ്രത്യേക സംഭവവികാസങ്ങള്‍ ഒന്നുമില്ലാതെ ഞരങ്ങിയും മൂളിയും കടന്നുപോയി. വീണ്ടും നിര്‍ണ്ണായക ശനി. പുണ്യവാളന്‍സിനെ എല്ലാവരേയും കാര്യങ്ങള്‍ വേണ്ടവിധം ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ആഴ്ചത്തെപ്പോലെ പറ്റിച്ചുകളയരുത്.. രാവിലെ കൃത്യം ഏഴരയ്ക്ക് ദല്ലയില്‍ ഹാജര്‍. സ്ലിപ്പ് കൊടുത്ത് നടപടികള്‍ യഥാക്രമം ആരംഭിച്ചു. റോഡ്‌  ടെസ്റ്റിനുള്ള ക്യൂവിലെത്തി.  എന്റെ നമ്പര്‍ എത്തിയപ്പോള്‍ കഴിഞ്ഞയാഴ്ച ടെസ്റ്റെടുത്ത അതേ പോലീസുകാരന്‍ തന്നെ. അവന്റെ മുഖത്തു പുജ്ഞം... എന്റെ മുഖത്ത് ലജ്ഞ... കാര്യങ്ങള്‍ക്ക് വിഘ്നം വരല്ലേയെന്നു വിഘ്നേശ്വരനോട്  ഒരിക്കല്‍ക്കൂടി അപേക്ഷിച്ചു. ഞാന്‍ രണ്ടാമതാണ് കയറിയത്. എന്റെ ഊഴം എത്തി. വണ്ടി മുന്നോട്ടെടുത്തു. ആഹാ.. എത്ര സുന്ദരം.. എത്ര മനോഹരം.. വണ്ടി നന്നായിട്ട് ഓടുന്നു. സാധാരണ ടെസ്റ്റ് എടുക്കുന്നതിലും കൂടുതല്‍ ഓടിച്ചിട്ടും പോലീസുകാരന്‍ ഒന്നും പറയുന്നില്ല. ഞാന്‍ ചരിഞ്ഞൊന്നു നോക്കിയപ്പോള്‍ മൂപ്പില്‍സ് മൊബൈലില്‍ കൂപ്പണ്‍ റീചാര്‍ജ് ചെയ്യുകയാണ്‌. നല്ല തല്‍സ് കൊടുക്കാന്‍ തോന്നി. പിന്നേയും കുറച്ചുദൂരം പോയപ്പോള്‍ അയാള്‍ എന്തോ പറഞ്ഞു. ഞാന്‍ അങ്ങോട്ടു നോക്കി. വണ്ടി നിന്നു. അയാള്‍ സ്നേഹത്തോടെ എറങ്ങടാ വെളിയില്‍ എന്നു പറഞ്ഞു. ദുഷ്ടന്‍! എന്നെ വീണ്ടും തോല്‍പ്പിച്ചു. ഇനി ക്ലാസ്സിനു പോവുകയേ രക്ഷയുള്ളൂ. അത് വേണ്ട ഏതെങ്കിലും   ബംഗ്ലാദേശിയെ പിടിച്ചു ക്ലാസ്സില്‍ പോകാതെ പറ്റുമോ എന്ന് നോക്കാം. (സൗദി അറേബ്യയിലെ ഏതു തരത്തിലുമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബംഗാളികള്‍ക്ക് കഴിയും എന്നതാണ് ഇവിടുത്തെ ഒരു സെറ്റപ്പ്. എല്ലാ സര്കാരപ്പീസുകളിലും ഈ മാലാഖമാര്‍ തൂപ്പുകാരായി ജോലി ചെയ്യുന്നുണ്ടാകും. ഇവര്‍വഴി ഏതു കാര്യവും പിന്‍വാതിലിലൂടെ  സാധിക്കാം). അങ്ങനെ ആ പരിസരത്ത്  റാകിപ്പറക്കുന്ന ഒരു ബംഗാളിയെ സമീപിച്ചു. ബംഗാളിക്കു റേറ്റ് അല്പം കൂടുതലാണ്. 1500 റിയാല്‍ വേണമത്രേ. അത് വേണ്ട.. എന്നിലെ ഹരിസ്ചന്ദ്രനും ഗാന്ധിജിയും ഉണര്‍ന്നു. ഞാന്‍ ക്ലാസ്സില്‍ പോകാന്‍ തന്നെ തീരുമാനിച്ചു. 

തോറ്റതിന്റെ സര്‍ട്ടിഫിക്കറ്റും വാങ്ങി മെയിന്‍ കൗണ്ടറില്‍ ചെന്നു. എത്രയാണാവോ  ഫീസു കെട്ടേണ്ടത്.. സ്ലിപ്പ് കണ്ടതേ കൗണ്ടറിലിരുന്നവന്റെ മുഖം തിളങ്ങി. ഒരുത്തന്‍ വലയില്‍ വീണല്ലോ.. 435 റിയാല്‍ അടയ്ക്കണമെന്ന്‌ അയാള്‍ ഒരുവിധം അറബിയിലും ഇംഗ്ലീഷിലുമായി പറഞ്ഞൊപ്പിച്ചു. ഞാനത് കേട്ടൊപ്പിച്ചു. വേള്‍ഡ് കപ്പ് ഫൈനലിനു പോകുന്ന ടീമുകള്‍ ജയിക്കുമ്പോള്‍ ആഹ്ലാദിക്കാനുള്ള സാധനങ്ങള്‍ കൂടെ കൊണ്ടുപോകുന്നതുപോലെ തോറ്റാല്‍ ഫീസുകെട്ടാന്‍വേണ്ടി ഞാന്‍ 500 റിയാല്‍ കയ്യില്‍ കരുതിയിരുന്നു. അതെടുത്ത് അവന്റെ അണ്ണാക്കിലേക്ക് തള്ളിക്കൊടുത്തു. ദുഷ്ടന്‍ അതു വാങ്ങിയിട്ട് 65 റിയാല്‍ തിരിച്ചുതന്നു. നാളെമുതല്‍ ക്ലാസ്സില്‍ വരാന്‍ പറഞ്ഞ് പുതിയ സ്ലിപ്പ് തന്നു. നാളെമുതല്‍ ക്ലാസ്സില്‍ വരാന്‍ എനിക്കു മനസ്സില്ല നീ എന്തോ ചെയ്യും... നീ നിന്റെ ഇഷ്ടം പോലെ വരുകയോ വരാതിരിക്കുകയോ ചെയ്യ്.. ഞങ്ങള്‍ക്ക് കിട്ടാനുള്ളത് കിട്ടി.... ദേഷ്യം, സങ്കടം, അപമാനം ഇത്യാതി ഭാവപ്രഭാവത്തോടെ ഞാന്‍ ഓഫീസ്സിലേക്ക് പോന്നു. ഇളിഞ്ഞ മോന്തയുമായി ഓഫീസ്സില്‍ വന്നുകയറിയപ്പോള്‍ അവന്മാരുടെ ഒരു ആക്കിയ ചിരി... സാരമില്ല ഏതു ----നും ഒരു ദിവസമുണ്ടല്ലൊ...

അങ്ങനെ ഓപ്പറേഷന്‍ ഡ്രൈവിങ് ലൈസന്‍സിന്റെ രണ്ടാം ഘട്ടവും എട്ടുനിലയില്‍ പൊട്ടി. പിന്നെ ഒരാഴ്ച ഡ്രൈവിങ് ലൈസന്‍സിന് ലീവ് കൊടുത്തു. എന്നാലും ഒഫീസ്സിലിരിക്കുമ്പോഴും യാത്രചെയ്യുമ്പോഴുമെല്ലാം എന്റെ തലച്ചോറ്‌ ഗിയറുകള്‍ മാറ്റുകയും സ്റ്റിയറിങ് തിരിക്കുകയും ആക്സിലറേറ്റ്ര്‍, ബ്രേക്ക്, ക്ലച്ച് എന്നിവ മാറിമാറി ചവിട്ടിക്കൊണ്ടുമിരുന്നു. ഒരാഴ്ച  കഴിഞ്ഞു. മാനം തെളിഞ്ഞു. മനസ്സു തണുത്തു. ഇനിയെങ്കിലും ക്ലാസ്സില്‍ പോയില്ലെങ്കില്‍ 435 റിയാല്‍ സ്വാഹാ... ശനിയാഴ്ച രാവിലെ ഏഴിനുതന്നെ സ്കൂളിലെത്തി. ട്രഷര്‍ ഹണ്ടിങ് ഗയിമിലെപ്പോലെ ക്ലാസ്സു നടക്കുന്ന ഹാള്‍ കണ്ടുപിടിച്ചു. അവിടേയും തരക്കേടില്ലാത്ത ജനക്കൂട്ടം... മൂന്നു മണിക്കൂറുകൊണ്ട് ഉസ്താദ് എല്ലാവര്‍ക്കും ക്ലാസ്സില്‍ വരേണ്ട സമയം ദിവസം മുതലായവ ക്ലിയറാക്കിക്കൊടുത്തു. ഇന്നത്തെ പഠിപ്പീര് കഴിഞ്ഞു, നാളെമുതല്‍ നാലുദിവസം വണ്ടി ഓടിച്ചുകളിക്കാന്‍ രാവിലെ ഏഴിനെത്തുക.. ഇതായിരുന്നു എന്റെ ടൈംടേബിള്‍.

പിറ്റേന്നു രാവിലെ ട്രയിനിങ് സ്പോട്ടിലെത്തി. ഉദ്ദേശം അറുപത് പേരോളമുണ്ടായിരുന്നു. ഉസ്താദ് ഒരു കാറുമായി വന്ന്‌ നാലുപേരെവീതം കയറ്റിക്കൊണ്ട് റോഡില്‍ ഒരു റൗണ്ടടിപ്പിക്കും നാനൂറ് മീറ്റര്‍ റോഡില്‍ നാലുപേര്‍ ഓടിക്കും ഇതാണ് ഡ്രൈവിങ് ക്ലാസ്സ്. അന്നത്തെ ദിവസം ഉച്ചവരെ ഇരുന്നപ്പോള്‍ രണ്ട് പ്രാവശ്യം വണ്ടി ഓടിക്കാനുള്ള ഭാഗ്യം കിട്ടി. അടുത്തദിവസം രണ്ട് കാറുണ്ടായിരുന്നു. അന്ന്‌ മൂന്നു ചാന്‍സ് കിട്ടി. അതിന്റെ പിറ്റേന്നും കിട്ടി മൂന്നു ചാന്‍സ്. അന്നു അറിയിപ്പ് വന്നു. ക്ലാസ്സ് കഴിഞ്ഞു. ഞായറാഴ്ച വന്നു ടെസ്റ്റ് എടുക്കുക. ദൈവമേ... 800 മീറ്റ്ര്‍ വണ്ടി ഓടിക്കാനാണൊ 435 റിയാല്‍ കൊടുത്തത്...

അങ്ങനെ നിര്‍ണ്ണായകമായ ഞായറാഴചയും എത്തിച്ചേര്‍ന്നു. ഇന്നെങ്കിലും പാസ്സായില്ലെങ്കില്‍ തൂങ്ങിച്ചത്താ മതി. നാട്ടിലായിരുന്നെങ്കില്‍ നാടുവിട്ടുപോകാമായിരുന്നു. ഇവിടെ എങ്ങോട്ട് പോകാന്‍... രണ്ടും കല്‍പ്പിച്ച് സ്കൂളിലെത്തി. പ്രാര്‍ത്ഥനകളും നേര്‍ച്ചകളുമെല്ലാം ഒന്നുകൂടി പൊടിതട്ടി മിനുക്കി. ടെസ്റ്റിനുള്ള സ്ലിപ്പ് സബ്മിറ്റ് ചെയ്തു. ആകെക്കൂടി മനസ്സിനൊരു ഉന്മേഷം. ഒരു ശുഭലക്ഷണം പോലെ. ഫയലെല്ലാം റഡിയാക്കി ഏമ്മാന്‍ ഓരോരുത്തരെ വിളിക്കാന്‍ തുടങ്ങി. ഇന്ന്‌ മൂന്നു വണ്ടികള്‍ ടെസ്റ്റിനുണ്ട്. ആദ്യത്തെ രണ്ട് ഏമ്മാന്മാരുടെ കയ്യില്‍ പെട്ടാല്‍ ഇന്നും തോറ്റതുതന്നെ. മൂന്നാമത്തെ ചെറിയ ഏമ്മാനെ ഞാന്‍ ദൈവത്തിനു സമര്‍പ്പിച്ചു. എന്റെ നമ്പര്‍ വന്നു. ഭാഗ്യക്കേടിന്‌ എനിക്ക് രണ്ടാമത്തെ വണ്ടിയിലേക്കാണ്‌ നമ്പര്‍ വീണത്... ഞാന്‍ മടിച്ചുമടിച്ചു വണ്ടിയുടെ അടുത്തേക്കു നടന്നു. ഞാന്‍ മനസ്സില്‍ വിലപിച്ചു. ഏലി... ഏലി... ലമാ.. ശബക്താനി... ഞാന്‍ വണ്ടിയുടെ അടുത്തെത്താറായപ്പോള്‍ എന്റെ കണ്ണുകളെ അതിശയിപ്പിച്ചുകൊണ്ട് എവിടെനിന്നോ ഒരുത്തന്‍ ഓടിവന്ന്‌ എനിക്കു മുന്‍പെ ആ വണ്ടിയില്‍ കയറി. രണ്ടാമത്തെ വണ്ടി ഫുള്‍!! എനിക്ക് അടുത്ത വണ്ടിയിലേക്കു ചാന്‍സ്!! ഇനിയും ആരെങ്കിലും ഓടിക്കയറുന്നതിനുമുമ്പ് ഞാന്‍ മൂന്നാമത്തെ വണ്ടിയില്‍ സ്ഥാനം പിടിച്ചു. കുഞ്ഞ് ഏമ്മാന്‍ വന്നു. ആദ്യത്തെ ആളോട് വണ്ടി എടുക്കാന്‍ പറഞ്ഞു.. ഞാന്‍ രണ്ടാമനാണ്‌. മെയിന്‍ഗേറ്റിനടുത്ത് എത്തിയപ്പോഴേക്കും ആദ്യത്തവനോട് ഇറങ്ങാന്‍ പറഞ്ഞു. ദൈവമെ.. അവന്റെ ചീട്ടുകീറി.. ഇനി എന്റെ ഊഴമാണ്‌. ഞാന്‍ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നു. എമ്മാന്‌ അറബി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ അഭിവാദ്യം അര്‍പ്പിച്ചു. സീറ്റ്ബെല്‍റ്റ് മിറര്‍ മുതലായ ഫോര്‍മാലിറ്റികള്‍ പൂര്‍ത്തിയാക്കി. ഏമ്മാന്‍ കണ്ണുകാണിച്ചു. ഞാന്‍ പല്ല് കാണിച്ചു. എന്നിട്ട് ശാന്തഗംഭീരമായി ഓടിച്ചുതുടങ്ങി. ഒരു ഇരുപത് മീറ്റര്‍ ഓടിച്ചുകാണും.. ഏമ്മാന്‍ നിര്‍ത്താന്‍ പറഞ്ഞു. ദൈവമേ... ഇന്നും....??.. അങ്ങനെ സമാധാനപരമായി മൂന്നാമത്തെ ടെസ്റ്റും കഴിഞ്ഞു. ഞാന്‍ റിസള്‍ട്ട് കൗണ്ടറിന്റെ അടുത്തുവന്ന്‌ കാത്തിരുപ്പായി. അത്ഭുതങ്ങള്‍ നടക്കാന്‍ ഇനിയും സമയമുണ്ടല്ലോ... ഞായറാഴചയായതുകൊണ്ട് അത്ഭുതപ്രവര്‍ത്തകരായ വിശുദ്ധര്‍ക്കൊക്കെ ശക്തി കൂടും. ഞാന്‍ നീട്ടി വിളിച്ചു. അങ്ങനെയിരിക്കുന്ന സമയത്ത് ഒരു ബംഗാളി ദൂതന്‍ പ്രത്യക്ഷനായി മംഗളവാര്‍ത്ത അറിയിച്ചു. ഈ രാജ്യത്തിന്റെ നിരത്തുകളില്‍ വാഹനമോടിക്കാന്‍ യോഗ്യതയുള്ളവരുടെ ഗണത്തിലേക്ക് ഞാനും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ.... ഞാനിപ്പം മാനത്ത് വലിഞ്ഞുകേറുവേ.... എന്ന സ്ഥിതിയായി.
ലൈസന്‍സ് ഫീ ആയ 75 റിയാല്‍ അടയ്ക്കുകയാണ്‌ അടുത്ത നടപടി. അത് ബാങ്കില്‍ അടയ്ക്കണം. എന്നാല്‍ അതിനും ബംഗാളി മാലാഖയുടെ കയ്യില്‍ മറുമരുന്നുണ്ട്. 100 റിയാല്‍ ആകുമെന്ന്‌ മാത്രം. അവന്റെകൂടെ ചെന്ന്‌ 100  റിയാല്‍ അടച്ചു.  എന്നിട്ട് ലൈസന്‍സ് ഇഷ്യു ചെയ്യുന്ന കൗണ്ടറില്‍ പോയി കൂപ്പണ്‍ വാങ്ങിച്ചു. ഇന്നുതന്നെ ഇതു വാങ്ങിച്ചാല്‍ ഇനി ഇങ്ങോട്ട് കയിലുകുത്തണ്ടല്ലോ... ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ അതും പൂര്‍ത്തിയായി. ഡ്രൈവിങ് ലൈസന്‍സ് കയ്യില്‍ കിട്ടിയപ്പോള്‍ പത്മഭൂഷന് കിട്ടിയതു പോലെ തോന്നി എനിക്ക്. അന്നത്തെ ദിവസം മുഴുവനും ഞാന്‍ ഈ ദിവ്യ വസ്തുവിനെ ഇടയ്ക്കിടെ കയ്യിലെടുത്തു കൌതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. ഇടയ്ക്കു ഒന്നുരണ്ടു ഉമ്മയും കൊടുത്തു.

അത്ഭുതപ്രവര്‍ത്തകരായ എല്ലാ പുണ്യവാളന്‍മാര്‍ക്കും നന്ദി....(ഈ അഭ്യാസങ്ങള്‍ക്കായി നടന്ന വകയില്‍ എന്റെ മൂന്നു ദിവസത്തെ ശമ്പളം കട്ടുചെയ്ത മാനേജര്‍ക്കും നന്ദി).

Jul 31, 2011

Love to the Little ones


കുട്ടികളോടുള്ള സ്നേഹം.....



സിംഹങ്ങളുടെ നാട്ടില്‍....




കടുവകളുടെ നാട്ടില്‍....

















പുലിയുടെ നാട്ടില്‍....




ആനകളുടെ നാട്ടില്‍....





ചിമ്പാന്‍സികളുടെ നാട്ടില്‍....





കഴുകന്മാരുടെ നാട്ടില്‍.... 





പരുന്തുകളുടെ നാട്ടില്‍....




മുതലകളുടെ നാട്ടില്‍....





തിമിംഗലത്തിന്റെ നാട്ടില്‍....



ദൈവത്തിന്റെ സ്വന്തം നാട്ടില്‍....
                                     
                                     

                                     
                                   

                                         
                                        
                                        
                                       
                                      



Jul 13, 2011

നിധി കിട്ടിയ കേരളം


നമസ്കാരം ഞാന്‍ ചെല്ലപ്പന്‍.. വെണ്ണിയോട്-വിഷന്‍ വാര്‍ത്താമണിക്കൂറിലേക്ക് സ്വാഗതം. ഇന്നത്തെ പ്രധാനവാര്‍ത്തകള്‍.... ക്ഷമിക്കണം ഇന്ന് ഒരു വാര്‍ത്താ മാത്രമേ ഉള്ളൂ... (കര്‍ണ്ണകഠോര താളം..)

കേരളം സാമ്പത്തിക ഔന്നത്യത്തിലേക്ക്.. ക്ഷേത്രത്തിലെ നിധിവേട്ട അന്‍പത്തിഒന്നാം ദിവസത്തിലേക്ക് കടന്നു.... (വീണ്ടും താളം)

വാര്‍ത്തകള്‍ വിശദമായി...

ക്ഷേത്രത്തിലെ നിധിവേട്ട അന്‍പത്തി ഒന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ സുപ്രീം കോടതിയുടെ വിലക്കുമൂലം കണ്ടെടുത്ത നിധിയുടെ വിശദവിവരങ്ങള്‍ പുറത്തു വിടാന്‍ നിധിവേട്ട സംഘത്തിനു സാധിക്കുന്നില്ല. എന്നാലും ഇതുവരെ ഏകദേശം കണ്ടെടുത്ത നിധിയുടെ വിലയുടെ പൂജ്യങ്ങള്‍ എണ്ണി തിട്ടപ്പെടുത്തുന്ന ജോലിയിലാണ് അധികാരികള്‍ ഇപ്പോള്‍. അവസാനത്തെ കണക്കു പ്രകാരം കാക്കത്തൊള്ളായിരം കോടി രൂപയുടെ നിധി ഇതുവരെ കണ്ടെടുത്തു എന്നാണു കണക്കാക്കുന്നത്. ഇന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഗണിതശാസ്ത്രജ്ഞന്‍മാര്‍ കോടിക്ക് മുകളില്‍ ഒരു സംഖ്യാനാമം കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലാണ്. കേരളത്തിലെ ഈ നിധിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ലോകസാമ്പത്തിക വ്യവസ്ഥയില്‍ തന്നെ  കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.  ഇക്കാര്യത്തെപ്പറ്റി വിശദമായ ചര്‍ച്ചക്ക് ലോകപ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞന്‍ ശ്രീ ഉല്പലാക്ഷന്‍ നമ്മുടെ കൊച്ചി സ്റ്റുഡിയോവില്‍ എത്തിയിട്ടുണ്ട്. കൂടാതെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വെണ്ണിയോട്-വിഷന്റെ റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്താമണിക്കൂറില്‍ നമ്മോടൊപ്പം ചേരുന്നു.

ശ്രീ ഉല്പലാക്ഷന്‍ വാര്‍ത്താമണിക്കൂറിലേക്ക് സ്വാഗതം. കേരളത്തിലെ ഇപ്പോഴത്തെ നിധിവേട്ട സംബന്ധിച്ച വാത്തകള്‍ താങ്കള്‍ ശ്രദ്ധിക്കുന്നുണ്ടാവുമല്ലോ.. ഇക്കാര്യങ്ങളെക്കുറിച്ചു എന്താണ് പറയാനുള്ളത്.

ശ്രീ ഉല്പ: തീര്‍ച്ചയായും കഴിഞ്ഞ ഒന്നര മാസമായിട്ടു ഞാന്‍ ഇക്കാര്യം സുക്ഷിച്ചു വീക്ഷിക്കുകയായിരുന്നു. സത്യം പറഞ്ഞാല്‍ എങ്ങനെയെകിലും നിധിവേട്ട സംഘത്തില്‍ കയറിപ്പറ്റാനാണ് ഞാന്‍ ശ്രമിച്ചത്‌. അതിനുവേണ്ടി നല്ലൊരു തുക പലര്‍ക്കും ഓഫര്‍ ചെയ്തെങ്കിലും നിര്‍ഭാഗ്യവശാല്‍ എന്റെ ശ്രമം പരാജയപ്പെടുകയാണുണ്ടായത്.  ഈ ക്ഷേത്രത്തിന്റെ  തൊട്ടടുത്ത  പുരയിടത്തിലാണ് ഞാന്‍  താമസ്സിക്കുന്നത്‌. എന്നിട്ടും എന്നെ അവര്‍ ടീമില്‍ എടുത്തില്ല.  പക്ഷെ ഉടനെ തന്നെ മറ്റൊരു ക്ഷേത്രത്തില്‍ നിധിവേട്ട ആരംഭിക്കുന്നുണ്ട്, ഒരുപക്ഷെ അതില്‍ എനിക്കൊരു ചാന്‍സ് കിട്ടാന്‍ സാധ്യതയുണ്ട്.

ചെല്ല: തീര്‍ച്ചയായും അതിനുള്ള സൌഭാഗ്യം താങ്കള്‍ക്ക്  ലഭിക്കട്ടെ. ശ്രീ ഉല്പലാക്ഷന്‍, ഇപ്പോള്‍ കിട്ടിയിരിക്കുന്ന ഈ നിധി നമ്മുടെ സമ്പദ്-വ്യവസ്ഥയില്‍ എന്തു പ്രതിഫലനമാണ് ഉണ്ടാക്കുക.

ശ്രീ ഉല്പ: ഇപ്പോള്‍ ലഭ്യമായ കണക്കനുസരിച്ച് അടുത്ത ഇരുനൂറു വര്ഷം കേരളത്തിലെ ജനങ്ങള്‍ ധൂര്‍ത്തടിച്ചാലും തീരാത്തത്ര സമ്പത്താണ്‌ ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇനിയും തുറക്കാത്ത അറകള്‍കൂടി തുറന്നു കഴിഞ്ഞാല്‍ എന്താണ് സ്ഥിതി എന്നു ഞാന്‍ പറയേണ്ടതില്ലല്ലോ..

ചെല്ല: ക്ഷമിക്കണം ഇപ്പോള്‍ ക്ഷേത്രപരിസരത്തു നിന്നും നമ്മുടെ പ്രതിനിധി ശ്രീ നീലാണ്ടന്‍ ചേരുന്നു. പറഞ്ഞോളൂ നീലാണ്ടന്‍.

നീലാ: ചെല്ലന്‍ കേള്‍ക്കാമോ. നിധിവേട്ട നടക്കുന്ന ക്ഷേത്രപരിസരം ഒരു പൂരപ്പറമ്പിന് സമാനമാക്കിക്കൊണ്ട് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തട്ടുകടകള്‍ പോലുള്ള അനുബന്ധവ്യവസായങ്ങളും ഇവിടെ പൊടിപൊടിക്കുന്നുണ്ട്. ക്ഷേത്രത്തിനു വന്‍സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനപോലിസിനെക്കൂടാതെ സൈന്യത്തിന്റെ നാല് ബറ്റാലിയനുകളെ ക്ഷേത്രത്തിന്റെ നാലു മൂലയിലും വിന്യസിച്ചിട്ടുണ്ടു. നിധിവേട്ട സംഘത്തില്‍പ്പെട്ടവരെ മാത്രമേ ക്ഷേത്രതിനുള്ളിലേക്ക് കടത്തിവിടുന്നുള്ളൂ. മാധ്യമങ്ങള്‍ക്കും പൊതുജങ്ങള്‍ക്കും അകത്തേക്ക് പ്രവേശനമില്ല..

ചെല്ല: ശ്രീ നീലാണ്ടന്‍... സാധാരണക്കാരായ ഭക്തന്‍മാര്‍ക്കു പ്രവേശനം നിഷേധിച്ചിരിക്കുകയാണോ. അവര്‍ക്ക് ദര്‍ശനം നടത്താന്‍ സാധ്യമാല്ലെന്നാണോ പറയുന്നത്.

നീല: തീര്‍ച്ചയായും. പക്ഷെ ഭക്തജനങ്ങളുടെ സൌകര്യത്തിനായി ക്ഷേത്രത്തിന്റെ പുറംമതിലില്‍ ഒരു എല്‍ സി ഡി ടെലിവിഷന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ പ്രധാനപ്രതിഷ്ഠയുടെ ദര്‍ശനം സാധ്യമാക്കിയിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ക്ഷേത്രക്കമ്മറ്റീ അഭ്യര്‍ഥിച്ചിരിക്കുകയാണ്.

ചെല്ല: നിധിവേട്ട സംഘത്തിലുള്ളവര്‍ പുറത്തേക്ക് പോകുമ്പോള്‍ പ്രത്യേക പരിശോധന വല്ലതും നടത്തുന്നുണ്ടോ..?

നീല: തീര്‍ച്ചയായും... പ്രത്യേകം സ്ഥാപിച്ച എക്സ്റേ മെഷീനില്‍ കൂടി മാത്രമാണ് അവരെ പുറത്തേക്ക് വിടുന്നത്. കൂടാതെ ചെറിയ സ്വര്‍ണനാണയങ്ങളും മറ്റും വിഴുങ്ങിക്കൊണ്ട് പോകാതിരിക്കാന്‍ വേണ്ടി അവരെ മരുന്ന് നല്‍കി വയറിളക്കിയത്തിനുശേഷം മാത്രമാണ് പുറത്തേക്ക് വിടുന്നത്.

ചെല്ല: നീലന്‍ ഞാന്‍ തിരിച്ചെത്താം... ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്നും നമ്മുടെ റിപ്പോര്‍ട്ടര്‍ കുട്ടപ്പന്‍ ലൈനിലുണ്ട്. കുട്ടാ പറഞ്ഞോളൂ.. മന്ത്രിസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണല്ലോ... എന്തൊക്കെയാണ് തീരുമാനങ്ങള്‍ എന്നറിയാന്‍ സാധിക്കുന്നുണ്ടോ.?

കുട്ട: പുതിയ ഗവണ്മെന്റിന്റെ നൂറുദിന കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിനുവേണ്ടിയുള്ള ചര്‍ച്ചകളാണ് ഇവിടെ നടക്കുന്നത്. ഇത്രവലിയ നിധി കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും രക്ഷിക്കുക എന്ന പദ്ധതിയാണ് ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ചെല്ല: എന്തൊക്കെയാണ് കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൂചന വല്ലതും ലഭിക്കുന്നുണ്ടോ..?

കുട്ട: ഇനി പറയുന്ന കാര്യങ്ങളാണ് പ്രധാനമായും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒന്ന്, എല്ലാ ഇന്ത്യക്കാര്‍ക്കും ഓണസമ്മാനമായി ഒരു രൂപയ്ക്കു പെട്രോളും അമ്പതു പൈസക്ക് ഡീസലും പത്തു രൂപയ്ക്കു ഗ്യാസ് സിലിണ്ടറും ലഭ്യമാക്കും. ഇതുമൂലം എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന എല്ലാ നഷ്ടവും കേരളസര്‍ക്കാര്‍ നികത്തും. മറ്റൊന്ന്, കൊച്ചി മെട്രോറയില്‍ കേന്ദ്രസഹായമില്ലാതെ കേരള സര്‍ക്കാര്‍ നടപ്പിലാക്കും. മാത്രമല്ല ഇതു കൊച്ചിയില്‍ മാത്രമായി ഒതുക്കാതെ, തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌വരെ ദീര്‍ഘിപ്പിക്കും.  കേന്ദ്ര പ്രതിരോധവകുപ്പിന് ആയുധങ്ങള്‍ വാങ്ങുന്നതിന് ധനസഹായം നല്‍കും. കടലാസുകളില്‍ ഒതുങ്ങിപ്പോയ കേരള എയര്‍വേയ്സ്‌ ഉടന്‍ ആരംഭിക്കും. ഇതിനായി അമ്പതു വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒരു ഫ്രഞ്ച് കമ്പനിയുമായി ഒപ്പിട്ടുകഴിഞ്ഞു. കേരളത്തില്‍ എല്ലാ ജില്ലകളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനത്താവളങ്ങളും സ്മാര്‍ട്ട്‌സിറ്റികളും സ്ഥാപിക്കും. തുടങ്ങിയവയാണ് നൂറുദിനകര്‍മപദ്ധതിയിലെ പ്രധാന പരിപാടികള്‍.

ചെല്ല: താങ്ക്യു കുട്ടാ.. ദയവു ചെയ്തു ലൈനില്‍ തുടരുക.. ഇപ്പോള്‍ നമ്മുടെ അമേരിക്കന്‍ പ്രതിനിധി ഇട്ടൂപ്പ് വാഷിങ്ങ്ടണില്‍ നിന്നു നമ്മോടൊപ്പം ചേരുന്നു... ഹലോ ഇട്ടു.. പറഞ്ഞോളൂ എന്തൊക്കെയാണ് അവിടെ നിന്നുള്ള വിവരങ്ങള്‍..?

ഇട്ടൂ: ഹായ് ചെല്ലന്‍സ്.. കേരളത്തില്‍ നിധി കണ്ടെത്തിയ വാര്‍ത്ത വളരെ പ്രതീക്ഷയോടെയാണ് ഇവിടെ എല്ലാവരും നോക്കിക്കാണുന്നത്. ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് ഒരു പ്രത്യേക പരിഗണനയും ബഹുമാനവും ഇവിടുത്തുകാര്‍ നല്‍കുന്നുണ്ട്. സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ കേരളത്തിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും സാമ്പത്തിക പാക്കേജ് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ ഭരണകൂടവും മറ്റു നയതന്ത്രപ്രതിനിധികളും. ഇതിനായി ഇവര്‍ ഇന്ത്യന്‍ എംബസ്സിയില്‍ ദിവസവും കയറിയിറങ്ങുകയാണ്. കൂടാതെ ഇവിടെ തൊഴിലില്ലാതെ കഷ്ടപ്പെടുന്ന ചെറുപ്പക്കാര്‍ക്ക് കേരളത്തില്‍ എന്തെങ്കിലും ജോലി ലഭിക്കാന്‍ വേണ്ട ശ്രമങ്ങളും നടക്കുന്നുണ്ട്. കേരളത്തിലേക്ക് ഒരു വര്‍ക്ക്‌വിസക്കുവേണ്ടി അമ്പതിനായിരം ഡോളര്‍ വരെയാണ് ഇവിടുത്തെ ട്രാവല്‍ ഏജന്റ്മാര്‍  ഈടാക്കുന്നത്. ഇന്ത്യന്‍ എംബസ്സിയിലെ വിസ പ്രോസസ്സിംഗ് കണ്ടിഷന്‍സ്   ഇപ്പോള്‍ കൂടുതല്‍  കഠിനമാക്കിയിരിക്കുകയാണ്.  ഇന്ത്യയിലേക്ക്‌ ഒരു വിസ ലഭിക്കുക എന്നത് ഇപ്പോള്‍ വളരെ  ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനോടകം വളരെപ്പേര്‍ കേരളത്തിലെത്തി വിവിധ ജോലികളില്‍ പ്രവേശിച്ചതായി മാധ്യമങ്ങളില്‍ കണ്ടിരിക്കുമല്ലോ...


ചെല്ല: നയതന്ത്രപരമായി മറ്റെന്തെങ്കിലും പ്രതീക്ഷിക്കുണ്ടോ.

ഇട്ടൂ: മറ്റു പ്രധാന വിവരങ്ങള്‍ ഇവയാണ്. ഐക്യരാഷ്ട്രസംഘടനയുടെ സ്ഥിരം അധ്യക്ഷപദവി ഇന്ത്യക്ക് നല്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനമെടുത്തു കഴിഞ്ഞു. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഒരു മലയാളിയെ നിയമിക്കും. നാസയുടെ ഒരു ലോഞ്ചിംഗ്സ്റ്റേഷന്‍ ഐ എസ് ആര്‍ ഒ  യുടെ മേല്‍നോട്ടത്തില്‍ തുമ്പയില്‍ ആരംഭിക്കുവാനും പദ്ധതിയുണ്ട്.

ചെല്ല: നന്ദി ഇട്ടൂ. ഇപ്പോള്‍ ഡല്‍ഹിയില്‍നിന്നും നമ്മുടെ പ്രതിനിധി അശാന്ത് കുരുവംശം ചേരുന്നു.... കേള്‍ക്കാമോ കുരൂ... എന്തൊക്കെയാണ് ഡല്‍ഹിയില്‍ നിന്നുള്ള വിവരങ്ങള്‍.

കുരു: ചെല്ലപ്പാ.. ഞാന്‍ ഇപ്പോള്‍ പാലമെന്റ്റ്മന്ദിരത്തിനു മുമ്പിലാണ് നില്‍ക്കുന്നത്. ഇവിടെ കേരളത്തിലെ നിധിനിക്ഷേപത്തെക്കുറിച്ചു കേന്ദ്രമന്ത്രിസഭയുടെ പ്രത്യേകസമ്മേളനം നടക്കുകയാണ്.

ചെല്ല: മന്ത്രിസഭാതീരുമാനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാന്‍ കഴിയുന്നുണ്ടോ.

കുരു: പ്രധാനമായും കേരളത്തിന്‌ പ്രത്യേക സംസ്ഥാനപദവി നല്‍കി ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാക്കാനാണ് തീരുമാനം. കൂടാതെ ഉടനെ നടക്കുന്ന മന്ത്രിസഭാവികസനത്തില്‍ കേരളത്തില്‍നിന്നു പുതിയ അഞ്ചു കാബിനെറ്റ്‌ മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. ഇവരുടെ വകുപ്പുകള്‍ കെ പി സി സി പ്രസിഡന്റും കേരള മുഖ്യമന്ത്രിയും ചേര്‍ന്നായിരിക്കും തീരുമാനിക്കുക. മറ്റു സംസ്ഥാനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് കേരളത്തിലേക്ക് ഉറ്റുനോക്കുനത്. തമിഴ്നാട് സര്‍ക്കാര്‍ ഇതിനോടകം തന്നെ മുല്ലപ്പെരിയാര്‍ കേസ് പിന്‍വലിച്ചു കഴിഞ്ഞു. തമിഴ്നാട്ടില്‍ എവിടെ വേണമെങ്കിലും ഡാം നിര്‍മ്മിക്കാന്‍ കേരളത്തിനു അധികാരം നല്‍ക്കുന്ന ഒരു പ്രമേയം തമിഴ്നാട്‌ സര്‍ക്കാര്‍ പാസ്സാക്കിക്കഴിഞ്ഞു.

ചെല്ല: വിദേശരാജ്യങ്ങളുടെ പ്രതികരണങ്ങള്‍ എന്തെങ്കിലും ലഭ്യമാണോ..?

കുരു: തീര്‍ച്ചയായും. വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ കേരളം സന്ദര്‍ശിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമായും ജപ്പാന്‍ കേരളത്തില്‍ ഒരു കാര്‍ നിര്‍മ്മാണ ഫാക്ടറിയും ഒരു ഇലക്ട്രോണിക് ഫാക്ടറിയും കേരളത്തിന്റെ സാമ്പത്തിക സഹായത്തോടെ തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ട്. കൂടാതെ ഫ്രാന്‍സ് കേരള എയര്‍വേയ്സ്‌നുവേണ്ടി അമ്പതു വിമാനങ്ങള്‍ നിര്‍മിക്കാന്‍ ഒരു കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. വത്തിക്കാന്‍ കേരളത്തില്‍നിന്നു പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുനതിനായി ഒരു പ്രതിനിധിയെ കേരളത്തിലേക്ക് അയക്കും. ജര്‍മ്മനി കേരളത്തിലെ ആശുപത്രികളിലേക്ക് ആവശ്യമായ ഡോക്ടര്‍മാരെയും നെഴ്സുമാരെയും അയക്കാനുള്ള അനുമതിക്കായി വിദേശമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ബ്രിട്ടനില്‍നിന്നും ആസ്ട്രേലിയയില്‍ നിന്നും വളരെയധികം വിദ്യാര്‍ഥികള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ താമസിച്ചു പഠിക്കുന്നതിനുള്ള ഗ്രാന്റ് ലഭിക്കുനതിനുവേണ്ടി കേരളാ വിദ്യാഭ്യാസവകുപ്പിലേക്ക് അപേക്ഷകള്‍ അയക്കുന്നുണ്ട്. ഗ്രീക്ക് വിദേശകാര്യ മന്ത്രി കിരിയക്കോസ് പാപ്പനിക്കൊസിന്റെ നേതൃത്വത്തില്‍ ഒരു സംഘം അടുത്തുതന്നെ കേരളത്തില്‍ എത്തി ഫിഷറീസ് വകുപ്പുമായി ഒരു കരാര്‍ ഒപ്പുവക്കും., കൊറിയയില്‍നിന്നും മലേഷ്യയില്‍നിന്നുമുള്ള നിര്‍മ്മാണകമ്പനികള്‍ കേരളത്തില്‍ റോഡുകളും പാലങ്ങളും നിര്‍മ്മിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്. കൂടാതെ പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള എല്ലാ ശത്രുതയും മറന്നു പാക്കിസ്ഥാനെ ഇന്ത്യയുടെ ഒരു കോളനിയായി സ്വീകരിക്കണമെന്ന് ഇന്ത്യയോടു അഭ്യര്‍ഥിക്കുമെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ലഭിക്കുന്നുണ്ട്.

ചെല്ല: കുരൂ... ദയവുചെയ്തു ലൈനില്‍ തുരരുക. ഇപ്പോള്‍ നമ്മുടെ ഗള്‍ഫ് പ്രതിനിധി കുഞ്ഞിപ്പ കല്ലുരുട്ടി ലൈനിലുണ്ട്... അസ്സലമാലെക്കും കല്ലുരുട്ടി . കേരളത്തിലെ നിധിനിക്ഷേപങ്ങളെക്കുറിച്ച് പുതിയ പുതിയ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ഗള്‍ഫിലെ വിവരങ്ങള്‍ എന്തൊക്കെയാണ്. ?

കല്ലു: വാ അലെക്കും ഉസ്സലാം.. കേരളത്തിലെ പുതിയ വിശേഷങ്ങള്‍ അറിഞ്ഞപ്പോള്‍ മുതല്‍ ഗള്‍ഫ് മേഖലയിലെ ഇന്ത്യക്കാര്‍ പ്രത്യേകിച്ചു മലയാളികള്‍ ത്രില്ലടിച്ചിരിക്കുകയാണ്. എത്രയും വേഗം ഇവിടുത്തെ ജോലി മതിയാക്കി നാട്ടില്‍ തിരിച്ചെത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇപ്പോള്‍ മലയാളികളാരും തന്നെ അവരുടെ തൊഴില്‍ കൊണ്ട്രാക്ടുകള്‍ പുതുക്കുന്നില്ല. അറബികള്‍ വലിയ വലിയ ഓഫറുകള്‍ നല്‍കുന്നുണ്ടെങ്കിലും ആരും തന്നെ അതു സ്വീകരിക്കുന്നില്ല. ചില മലയാളികള്‍ അറബികള്‍ക്ക് ഹൌസ് വര്‍ക്കേര്‍സ് വിസ കൊടുക്കാമെന്നു പറഞ്ഞതായി അറിയുന്നു.

ഈ സാഹചര്യത്തില്‍ ജി സി സി രാജ്യങ്ങളുടെ ഒരു അടിയന്തിര യോഗം സൗദി അറേബ്യയിലെ റിയാദില്‍ ചേരാന്‍ തീരുമാനമായിട്ടുണ്ട്. കേരളവുമായി എന്തെങ്കിലും സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പദ്ധതികളായിരിക്കും ഈ സമ്മേളനത്തിന്റെ മുഖ്യ അജണ്ട. ഗള്‍ഫില്‍ നിന്നും മണല്‍ കൊണ്ടുപോയി കേരളത്തിലെ നദികളില്‍ നിക്ഷേപിക്കാനുള്ള ഒരു വലിയ പദ്ധതിയും ഇതില്‍പെടുന്നു. കൂടാതെ അറബിക്കടലിനടിയിലൂടെ പൈപ്പ് ലൈന്‍വഴി കേരളത്തിലേക്ക് പെട്രോള്‍ എത്തിക്കാനുള്ള ഒരു പദ്ധതിക്ക് കേരളാസര്‍ക്കാര്‍ താല്പര്യം പ്രകടിപ്പിചിട്ടുന്ടെന്നാണ് അറിയുന്നത്.

ചെല്ല: നന്ദി ശ്രീ കല്ലുരുട്ടീ... ഞാന്‍ തിരിച്ചെത്താം... ശ്രീ ഉല്പലാക്ഷന്‍, കേരളത്തിലെ നിധി കണ്ടെത്തല്‍ ലോകമെമ്പാടും പ്രതീക്ഷയുടെ തരംഗങ്ങള്‍ തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്‌. എന്തു തോന്നുന്നു താങ്കള്‍ക്കിപ്പോള്‍..?

ശ്രീ ഉത്പ: ഒരു മലയാളി ആണെന്നതില്‍ എനിക്ക് അഭിമാനം തോന്നുകയാണ്. ഇനിയുള്ള കാലം മലയാളിയുടെതാണ്. ഇനി ലോകം മലയാളിയുടെ വിരല്‍ത്തുമ്പില്‍ തിരിയാന്‍ പോകുന്നു.

ചെല്ല: വളരെ നന്ദി ഈ ചര്‍ച്ചയില്‍ പങ്കെടുത്തതിന്. ഒരു ചെറിയ ഇടവേളയ്ക്കുശേഷം നിധിയുടെ കൂടുതല്‍ വിശേഷങ്ങളുമായി വീണ്ടും വരാം... റിപ്പോര്‍ട്ടര്‍മാര്‍ ദയവുചെയ്തു ലൈനില്‍ തുടരുക. ടെലഫോണ്‍ ബില്‍ എത്രയായാലും നമുക്ക് അതൊരു പ്രശ്നമല്ല...


ഇടവേള സമയത്ത് ചെല്ലപ്പന്‍ തന്റെ ലാപ്ടോപ് ഹാര്‍മോണിയമാക്കിക്കൊണ്ട് ഒരു വിപ്ലവ ഗാനം പാടി രസിച്ചു. ഉപ്ല്പലാക്ഷന്‍ തന്റെ മൊബൈല്‍ ഓണ്‍ ചെയ്തു.. ദൈവമേ.... മുപ്പതു മിസ്സ്ഡ് കാള്‍ മെസ്സേജ്.... തേങ്ങപറിക്കുന്ന കേശവന്റെ ഫോണില്‍ നിന്നാണല്ലോ... ഉല്പലാക്ഷന്‍ തിരിച്ചു വിളിച്ചു.

"എടാ കേശവാ... എന്താടാ.."

"സാറിതെവിടെയാ..? വിവരമൊന്നും അറിഞ്ഞില്ലേ...?"

"ഞാന്‍ വെണ്ണിയോട്-വിഷന്റെ സ്റ്റുഡിയോവില്‍ വാര്‍ത്താമണിക്കൂറില്‍ പങ്കെടുക്കുവാ.. ക്ഷേത്രത്തിലെ നിധിയെപ്പറ്റി..."

"നിധി.. മാങ്ങാത്തൊലി.... സാറേ ഇവിടെ സുനാമി അടിച്ചു..സാറിന്റെ വീടൊക്കെ ഒഴുകിപ്പോയി..."

"നീയിപ്പം എവിടാ..."

"ഞാന്‍ തെങ്ങിന്റെ മണ്ടേല്‍... അതുകൊണ്ടു കഷ്ടിച്ച് രക്ഷപ്പെട്ടു..."

"അപ്പോ... ക്ഷേത്രം...?"

"ക്ഷേത്രോം നിധിയുമൊക്കെ അങ്ങ് അറബിക്കടലിലെത്തി..."

"ഈശ്വരാ.... എന്റെ കേരളം..." ഉല്പലാക്ഷന്‍ ഉലക്കവിഴുങ്ങിയതുപോലെ അല്‍പനേരം നിന്നു. പിന്നെ ബോധമറ്റു സ്റ്റുഡിയോവിലെ കാമറക്കു മുമ്പിലേക്ക് വീണു.